1. ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗറില്‍ പൊലീസ് തടഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനൊപ്പം ഉണ്ടായിരുന്ന പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചു. ശ്രീനഗര്‍ വിമാന താവളത്തില്‍ തടഞ്ഞു വച്ച സംഘത്തെ സന്ദര്‍ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാദ്ധ്യമങ്ങളെ കാണാനും അനുദിച്ചല്ല
2. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യമായാണ് രാഹുല്‍ ഗന്ധി ജമ്മു കാശ്മീരില്‍ എത്തിയത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരാണ് രാഹുലിന് ഒപ്പം ഉണ്ടായിരുന്നത്. നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മു കശ്മീര്‍ ഭരണകൂടം പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചത്
3. സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ടെത്തി വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യപാലിക് മാലിക്ക് നേരത്തെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ നിര്‍ദ്ദേശം ഗവര്‍ണര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഭീകരുടെ ഭീഷണി നേരിടുകയും മനുഷ്യന്‍ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയും ആ സര്‍ക്കാരിന്റെ ഇപ്പോഴത്തെ പരിഗണന എന്ന് ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് ട്വീറ്റ് ചെയ്തു
4. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ ചൈനീസ് താരം ചെന്‍ യു ഫെയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ആണ് അഞ്ചാം സീഡായ സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-7, 21-4. മികച്ച ഫോമിലായിരുന്ന സിന്ധു സെമിയില്‍ എതിരാളിക്ക് ഒരവസരം പോലും നല്‍കിയില്ല. മത്സരം 40 മിനിറ്റ് നീണ്ടു നിന്നു
5. പുരുഷ വിഭാഗത്തില്‍ ബി.സായ് പ്രണീതും സെമി ഫൈനല്‍ ബര്‍ത്ത് നേടിയിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോറ്റയാണ് ഇന്ത്യന്‍ താരത്തിന് എതിരാളി. ജപ്പാന്‍ ഓപ്പണ്‍ സെമിഫൈനലില്‍ മൊമോറ്റയോട് സായ് തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ ലോക നാലാം നമ്പര്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് സായ് സെമി ബര്‍ത്ത് നേടിയത്. 36 വര്‍ഷത്തിന് ശേഷമാണ് ഒരു പുരുഷ ഇന്ത്യന്‍ താരം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്. സെമിയില്‍ കടന്നാല്‍ മെഡല്‍ ഉറപ്പിക്കാം
6. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ ഇന്ന് ഉച്ചയ്ക്ക് 12.07 ഓടെ ആയിരുന്നു അന്ത്യം. 66-ാം വയസിലെ വിയോഗം, ഡല്‍ഹി എയിംസ് ആശുപത്രില്‍ ചികിത്സയില്‍ ഇരിക്കെ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം. ഇന്ന് എയിംസില്‍ നിന്ന് കൈലാഷ് കോളനിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ 11 മണിക്ക് ശേഷം ബി.ജെ.പി ആസ്ഥാനത്ത് മൃതശരീരം പൊതു ദര്‍ശനത്തിന് വയ്ക്കും.
7. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുക അയിരുന്നു. ഒരാഴ്ചയില്‍ ഏറെ ആയി വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവന്‍ നിലനിറുത്തി കൊണ്ടിരുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചിരുന്നില്ല. നിലവില്‍ യു.പിയില്‍ നിന്നുള്ള രാജ്യ സഭാ അംഗമായിരുന്നു. ശ്വസന പ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.
8. വെള്ളിയാഴ്ചയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍ ഉണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജെയ്റ്റ്ലിയെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ചികിത്സാ രീതികളെല്ലാം പരാജയപ്പെടുക ആയിരുന്നു. പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെ ആണ് ജെയ്റ്റിലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് ആശുപത്രി അധികൃതരും ഇന്ന് രാവിലയോടെ അറിയിച്ചിരുന്നു.
9. കെവിന്‍ വധക്കേസില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണം എന്നാണ് പ്രതിഭാഗം കോടതിയില്‍ പ്രധാനം ആയും വാദിച്ചത്. കോടതിയില്‍ നടന്നത് നാടകീയ നീക്കങ്ങള്‍. പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണം എന്നും പ്രതികളുടെ പ്രായം പരിഗണിക്കണം എന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും ഇതെല്ലാം പരിഗണിച്ച് വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം എന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
10. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക തെളിവ്. അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെ എന്ന് ഫൊറന്‍സിക് പിരശോധനാ ഫലം. അര്‍ജുന് എതിരെ മന:പൂര്‍വ്വം അല്ലാത്ത നരഹത്യയ്ക്ക് കേസ് എടുക്കും. അര്‍ജുന്റെ തലയ്ക്ക് പരിക്കേറ്റത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നതിനാല്‍. ബാലഭാസ്‌കര്‍ ഇരുന്നത്, പിന്‍സീറ്റില്‍ മധ്യഭാഗത്ത്. ലക്ഷ്മിയും മകളും ഇരുന്നത് മുന്‍ഭാഗത്ത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ലക്ഷ്മി മാത്രം എന്നും അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. വാഹനം അമിത വേഗത്തില്‍ ആയിരുന്നു എന്നും അസ്വാഭാവികത ഇല്ല എന്നും ക്രൈംബ്രാഞ്ച് . കാര്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നു. അര്‍ജുന്‍ വാഹനം ഓടിച്ചത് കണ്ടവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും.
11. അതേസമയം, കലാഭവന്‍ സോബിയുടെ മൊഴിയിലെ കാര്യങ്ങള്‍ക്ക് തെളിവില്ല എന്നും കണ്ടെത്തല്‍. അപകട സമയത്ത് സുഹൃത്തുക്കള്‍ ആയിരുന്ന വിഷ്ണുവും ജിഷ്ണുവും എത്തി എന്നായിരുന്നു സോബിയുടെ മൊഴി. എന്നാല്‍ ഇരുവരും സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് സ്ഥിരീകരണം. കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് ആയിരുന്നു ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിന് കാരണമായ അപകടം നടന്നത്.
|
|
|