ഹൈദരാബാദ്: ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകി സ്ത്രീകളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ടെക്കി അറസ്റ്റിൽ. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഏറ്റവും മികച്ച ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്താണ് ഇയാൾ സ്ത്രീകളിൽ നിന്നും അവരുടെ നഗ്നഫോട്ടോകൾ കൈക്കലാക്കിയത്. ചെന്നൈയിലെ ഒരു പേരുകേട്ട ഐ.ടി കമ്പനിയിലെ ജോലിക്കാരനായ പ്രദീപ് എന്നയാളെയാണ് വഞ്ചിതരായ സ്ത്രീകൾ നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പല സ്ത്രീകളുടേതായി 60 നഗ്നഫോട്ടോകളാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
'ആദ്യം സാധാരണ നിലയിലുള്ള ഫോട്ടോകൾ അയച്ച് നൽകണമെന്നാണ് സ്ത്രീകളോട് ഇയാൾ ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് ജോലി നൽകാൻ പോകുന്ന ഫൈവ് സ്റ്റാർ ഹോട്ടലിന് സ്ത്രീകളുടെ ശരീരത്തിന്റെ ഘടന അറിയണമെന്നും, അതിനായി സ്ത്രീകൾ അവരുടെ വസ്ത്രമില്ലാത്ത ഫോട്ടോകൾ അയച്ചു നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഈ നിർദ്ദേശം ലഭിച്ച ശേഷമാണ് ഇയാൾക്ക് സ്ത്രീകൾ തങ്ങളുടെ നഗ്നഫോട്ടോകൾ അയച്ചത്. എന്നാൽ ഫോട്ടോകൾ അയച്ച് കിട്ടിയ ശേഷം ഇയാൾ സ്ത്രീകളുമായി പിന്നീട് ബന്ധം പുലർത്തിയില്ല.' മിയാപ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ എസ്.വെങ്കിടേഷ് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ നിരവധി സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ ജോലി വാഗ്‌ദാനം ചെയ്ത് കബളിപ്പിക്കുകയും അതിന്റെ പേരിൽ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. പ്രദീപ് ഇപ്പോൾ റിമാൻഡിലാണ്. ഇയാൾ കാരണം എത്ര സ്ത്രീകൾ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടു എന്ന അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്.