kaumudy-news-headlines

1. മോദി സ്തുതിയില്‍ ശശി തരൂരിനെ തള്ളി പ്രചിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചു വയ്ക്കാന്‍ ആകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാട് ആണ് മോദി പിന്തുടരുന്നത്. തെറ്റായ നയങ്ങള്‍ക്ക് എതിരെ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മോദിയെ ദുഷ്ടനായി കാണേണ്ടെന്ന ജയറാം രമേശിന്റെ പ്രസ്ഥാവന തരൂര്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ശശി തരൂരിനെതിരെ രംഗത്ത് എത്തിയത്. മോദിയെ കുറ്റം മാത്രം പറഞ്ഞാല്‍ ജനം വിശ്വാസത്തില്‍ എടുക്കില്ലെന്നും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു


2. പ്രളയ ദുരന്തത്തിന് ശേഷം പതിനാറാം ദിവസവും പ്രിയപ്പെട്ടവരെ തേടുകയാണ് നിലമ്പൂരിലെ കവളപ്പാറ. മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഇനിയും കണ്ടെത്താന്‍ ബാക്കിയായ 11 പേര്‍ക്കായി തെരച്ചില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഫലം കണ്ടില്ല. 59പേര്‍ കാണാമറയത്തായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 48പേരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തു. മുത്തപ്പന്‍ മലയടിവാരത്ത്, ദുരന്ത ഭൂമിയില്‍ 90 ശതമാനവും മണ്ണുമാന്തിനോക്കി. ഉറവകള്‍ പതിച്ച് വെള്ളക്കെട്ടായ സ്ഥലങ്ങളിലും തോടിനോട് ചേര്‍ന്നും തിരച്ചില്‍ തുടരും. ബന്ധുക്കള്‍ പറയുംവരെ തിരച്ചില്‍ തുടരാന്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു
3. എട്ടിനാണ് ഭൂദാനം കവളപ്പാറ റോഡിന് തെക്കു ഭാഗത്തെ മുത്തപ്പന്‍ മല ഇടിഞ്ഞ് ഇറങ്ങിയത്. അഗ്നി രക്ഷാസേനയും ദുരന്ത നിവാരണ സേനയുമാണ് തിരച്ചില്‍ നടത്തുന്നത്. ചീഫ് ഫയര്‍ റസ്‌ക്യു ഓഫീസര്‍ വി സിദ്ധകുമാറാണ് 150 അംഗ അഗ്നിരക്ഷാ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. 15 അംഗങ്ങള്‍ വീതം ആറ് മേഖലയായി തിരിച്ചാണ് തിരച്ചില്‍. ഡെപ്യൂട്ടി കമാന്‍ഡന്റ് വിനോയ് ജോസഫിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സേനയുടെ 80 അംഗ സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. ഹൈദരബാദിലെ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറിലൂടെയും പരിശോധന നടത്തി
4. ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ ഇന്നും ഡല്‍ഹിയിലെ സി.ബി.എ ആസ്ഥാനത്തു തുടരുന്നു. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ സുപ്രധാന ചോദ്യങ്ങള്‍ തയ്യാറാക്കി എന്നാണ് സൂചന. അതേ സമയം, അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും.
5. മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. നിയമ വിദഗ്ധന്‍ ആയിതനാല്‍ ചിദംബരത്തില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുക എളുപ്പമല്ല. ഈ പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമായ ചോദ്യങ്ങള്‍ സി.ബി.ഐ അന്വേഷണ സംഘം തയാറാക്കിയത് എന്നാണ് വിവരം
6. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഇനിയും രണ്ടു വര്‍ഷത്തോളം നീണ്ടുനിന്നേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് 2021 വരെ മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉന്നത വൃത്തങ്ങള്‍. മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷമാകും തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ മണ്ഡല പുനര്‍ നിര്‍ണയം നവംബര്‍ അവസാനത്തോടെ ആരംഭിക്കും. 14 മാസങ്ങള്‍ കൊണ്ട് മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാവും. ഇതിനു ശേഷമാവും തിരഞ്ഞെടുപ്പ് നടക്കുക
7. മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ഒകേ്ടാബര്‍ 31 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നല്‍കിയേക്കും. 14 മാസത്തിനുള്ളില്‍ ഒമ്പത്പത്ത് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കും. ഇതിനര്‍ഥം 2021 വരെ കാഷ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കില്ലെന്നാണ്. എന്നാല്‍ 316 ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്തംബറില്‍ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്
8. കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തിരച്ചില്‍ നടത്തി. കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനി കടവിലാണ് സംശയകരമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് അറിയിച്ചത്. എന്നാല്‍ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആണ് പെരിഞ്ഞനം വാസ്‌കോ ബീച്ച് മുതല്‍ ബോട്ടുകള്‍ കണ്ടത്. കരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്ളിലായിട്ടായിരുന്നു ബോട്ടുകള്‍.