news

1. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ചരിത്രനേട്ടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു. തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ ആണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കീരിടം നേടാനായത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്റെ കണക്ക് തീര്‍ക്കുകയും ചെയ്തു സിന്ധു. വിജയത്തില്‍ ഏറെ സന്തോഷം ഉണ്ടെന്നും അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനം ആണ് ഈ നേട്ടമെന്നും പി.വി സിന്ധു പ്രതികരിച്ചു.
2. പാല ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയതിന് പിന്നാലെ പ്രതികരണവുമായി നേതാക്കള്‍. പാലായില്‍ ഗംഭീര വിജയം ഉണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് വിവാദത്തിന് ഇല്ല. പാലായില്‍ സിക്സര്‍ അടിക്കും. വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്യും. യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയി നിഷാ ജോസ് കെ.മാണിയുടെ പേര് സജീവ പരിഗണനയില്‍ എന്ന് വിവരം. പാലായില്‍ വിജയ സാധ്യത നിഷയ്ക്ക് ആണെന്ന് വിലയിരുത്തല്‍.
3. പാലാ ഉപതിരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയ തന്ത്രം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആദ്യം തിരഞ്ഞെടുപ്പ് നടത്തേണ്ടത് മഞ്ചേശ്വരത്ത് ആണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം. കേരള കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫിനെ ബാധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് സജ്ജമാണ്. രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലം ആണ്. ഏത് പാര്‍ട്ടി മത്സരിക്കും എന്ന് ചര്‍ച്ച ചെയ്ത് തിരുമാനിക്കും എന്നും കോടിയേരി ബാലകൃഷ്ണന്‍.
4. ഉപ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ചര്‍ച്ച ചെയ്തു കണ്ടെത്തുമെന്ന് ജോസ് കെ. മാണി. അനുയോജ്യമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. പുതിയ സാഹചര്യത്തില്‍ നാളെ യു.ഡി.എഫ് യോഗം ചേരും. സെപ്തംബര്‍ 23 നാണ് പാലാ ഉപതിരഞ്ഞെടുപ്പ്. സെപ്തംബര്‍ നാല് വരെ നാമ നിര്‍ദേശ പത്രിക നല്‍കാം. അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. സെപ്തംബര്‍ ഏഴ് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. വോട്ടെണ്ണല്‍ 27ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. കെ.എം മാണി അന്തരിച്ച ഒഴിവിലേക്കാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.


5. കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കശ്മീരിന് പ്രത്യേക പദവി ഇല്ലാതാക്കിയ നടപടി ദേശ വിരുദ്ധം ആണെന്നും രാഷ്ട്രീയ പ്രേരിതം ആണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. രാഹുല്‍ ഗാന്ധിയോട് കശ്മീര്‍ സ്വദേശി പരാതി പറയുന്ന ദൃശ്യങ്ങള്‍ പങ്ക് വച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. കാശ്മീരില്‍ എത്രകാലം ഇങ്ങനെ തുടരാനാകും. ദേശീയതയുടെ പേരില്‍ ആയിരങ്ങളെ നിശബ്ദര്‍ ആക്കുകയാണ്.
6. കാശ്മീരിലെ ജനതയുടെ അവകാശങ്ങള്‍ ഇല്ലാതാക്കുക ആണെന്നും ഇതിന് എതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കില്ല എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ജമ്മു കശ്മീരിലെ അവസ്ഥ മനസ്സിലാക്കുന്നതിന് ആയി സന്ദര്‍ശനം നടത്തിയത്. എന്നാല്‍, വിമാന താവളത്തില്‍ അധികൃതര്‍ രാഹുലിനെയും സംഘത്തെയും തടഞ്ഞ് തിരിച്ച് അയക്കുക ആയിരുന്നു.
7. മംഗലാപുരം മുതല്‍ കന്യാകുമാരി വരെ ഉള്‍പ്പെടുന്നതും തിരുവന്തപുരം പാലക്കാട് ഡിവിഷനുകള്‍ ഉള്‍ക്കൊള്ളിച്ചും റെയില്‍വേ പ്രത്യേക സോണ്‍ എന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ശക്തമാകുന്നു. പത്ത് വര്‍ഷത്തില്‍ ഏറെയായി കേരളം കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിക്കുന്നുണ്ട് എങ്കിലും സോണിന് ഇതുവരെ അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലാത്തത് സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് തിരിച്ചടി ആവുന്നു.
8. നിലവില്‍ കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ പരിശോധിക്കുന്നതും തീരുമാനിക്കുന്നതും ചെന്നൈയിലാണ്. അതിനാല്‍ തന്നെ പൂര്‍ണ്ണമായി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്ന പരാതികളും ഉണ്ട്. അര്‍ഹമായ വികസന പദ്ധതികള്‍ പലതും കേരളത്തിന് നഷ്ടമായി. തുടങ്ങിയ പദ്ധതികള്‍ മിക്കതും പൂര്‍ത്തീകരിക്കാനും കഴിഞ്ഞിട്ടില്ല.
9. അതേസമയം, ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ ആന്ധ്രക്ക് പ്രത്യേക റെയില്‍വേ സോണ്‍ അനുവദിച്ചിരുന്നു. കേരളത്തിന്റെ ആവശ്യം അവഗണിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ യാത്രാക്കൂലി ഇനത്തില്‍ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്, കേരളത്തില്‍ നിന്നാണ്. എന്നിട്ടും റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, പാത ഇരട്ടിപ്പിക്കല്‍ മറ്റ് നവീകരണ പ്രവൃത്തികള്‍ എന്നിവക്കൊന്നും കേന്ദ്രം കേരളത്തിന് കാര്യമായ സഹായം നല്‍കുന്നില്ലെന്ന ആക്ഷേപം ഉണ്ട്. പ്രത്യേക സോണ്‍ വരുന്നതോടെ ഈ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ.
10. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി അനുസരിച്ച് ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെയ്തിറങ്ങുന്ന വെള്ളം ഒഴുകി പോകാന്‍ തോടുകള്‍ ഇല്ലാത്തതാണ് കേരളം ഇപ്പോള്‍ നേരിടുന്ന വെള്ള പൊക്കത്തിന് കാരണം. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തും. അവിടങ്ങളില്‍ താമസിക്കുന്ന ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
11. പ്രളയ ദുരന്തത്തിന് ശേഷം പതിനാറാം ദിവസവും പ്രിയപ്പെട്ടവരെ തേടുകയാണ് നിലമ്പൂരിലെ കവളപ്പാറ. മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഇനിയും കണ്ടെത്താന്‍ ബാക്കിയായ 11 പേര്‍ക്കായി തെരച്ചില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഫലം കണ്ടില്ല. 59പേര്‍ കാണാമറയത്തായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 48പേരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തു. മുത്തപ്പന്‍ മലയടിവാരത്ത്, ദുരന്ത ഭൂമിയില്‍ 90 ശതമാനവും മണ്ണുമാന്തിനോക്കി. ഉറവകള്‍ പതിച്ച് വെള്ളക്കെട്ടായ സ്ഥലങ്ങളിലും തോടിനോട് ചേര്‍ന്നും തിരച്ചില്‍ തുടരും. ബന്ധുക്കള്‍ പറയുംവരെ തിരച്ചില്‍ തുടരാന്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു