kaumudy-news-headlines

1. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. പാലം നിര്‍മ്മാണ കമ്പനിയായ ആര്‍.ഡി.എസ് പ്രൊജക്ട്സ് എം.ഡിയാണ് സുമിത് ഗോയല്‍. കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേഷിച്ചിരുന്നു. ആര്‍.ഡി.എസിന്റെയും സുമിത് ഗോയലിന്റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. കോഴ കൈപറ്റിയതായി വിജിലന്‍സ് സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്റെ പക്കലുണ്ട്.


2. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഗൂഢാലോചന എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കോടിയേരി ആത്മ പരിശോധന നടത്തണം. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാം. കേരള കോണ്‍ഗ്രസ് വിഷയം തന്റെ മുന്നില്‍ ഇല്ല എന്നും ടീക്കാറാം മീണ വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയ തന്ത്രം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ആദ്യം തിരഞ്ഞെടുപ്പ് നടത്തേണ്ടത് മഞ്ചേശ്വരത്ത് ആണ് എന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ആണെന്നും കോടിയേരി പറഞ്ഞിരുന്നു.
3. പാലാ ഉപ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്ത് യു.ഡി.എഫിന്റെ അടിയന്തര യോഗം കന്റോള്‍മെന്റ് ഹൗസില്‍ പുരോഗമിക്കുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് എടുക്കുന്ന നിലപാട് നിര്‍ണായകമാകും. കെ.എം മാണി അഞ്ച് പതിറ്റാണ്ട് ഭരിച്ച മണ്ഡലം. മാണിയുടെ മരണത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം അല്ലാതെ യു.ഡി.എഫിന് മറ്റൊന്നും ചിന്തിക്കാനാവില്ല. എന്നാല്‍ ഭിന്നിച്ചു നില്‍ക്കുന്ന ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളെ പരസ്പര ധാരണ എത്തിക്കുക എന്നതാണ് യു.ഡി.എഫിന്റെ പ്രധാന വെല്ലുവിളി
4. അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പി.ജെ. ജോസഫിനെ തള്ളി റോഷി അഗസ്റ്റിന്‍ എം.എല്‍.എ. സ്ഥാനാര്‍ത്ഥിയെ ജോസ്.കെ മാണി തീരുമാനിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ്.കെ മാണിയെ. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. സീറ്റ് ആര്‍ക്കാണ് എന്ന് എല്ലാവര്‍ക്കും അറിയാം എന്നും റോഷി അഗസ്റ്റിന്‍.
5. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ നിന്ന് എന്‍.സി.പി തന്നെ മത്സരിക്കും എന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പീതാംബരന്‍. സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം തന്നെ തീരുമാനിക്കും. മുന്‍ തിരഞ്ഞെടുപ്പുകളില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിക്ക് മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു. എന്‍.സി.പി അല്ലാതെ മറ്റൊരു കക്ഷിയെ മത്സരിപ്പിക്കാന്‍ മുന്നണി ആലോചിക്കില്ല എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
6. ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ വിദേശ നിക്ഷേപത്തിന്റെ തെളിവ് ലഭിച്ചെന്ന് എന്‍ഫോഴസ്‌മെന്റ് ഡയറക്രേ്ടറ്റ്. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപ കണക്കാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയതെന്ന് ഇ.ഡി അധികൃതര്‍. അര്‍ജന്റീന, ഓസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, ശ്രീലങ്ക ഉള്‍പ്പടെ ഉള്ള രാജ്യങ്ങളിലാണ് നിക്ഷേപം എന്നാണ് കണ്ടെത്തല്‍.