മുംബയ്: വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുൻപിൽ ഇളനീർ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കടയ്ക്ക് മുൻപിൽ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്ത യുവാക്കളെ മുഹമ്മദലി ചോദ്യം ചെയ്തിരുന്നു. തുടർന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദലി തർക്കത്തിലായി.
തർക്കത്തെ തുടർന്ന് യുവാക്കൾ ഇന്റർലോക്ക് ഇഷ്ടിക കൊണ്ട് മുഹമ്മദലിയെ തലയ്ക്ക് പുറകിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.