തിരുവനന്തപുരം: വഴിനീളെ ഗർഭനിരോധന ഉറകൾ കിടക്കുന്നത് കാരണം വഴിനടക്കാൻ പറ്റാത്ത അവസ്ഥയിലാണ് തിരുവനന്തപുരം കവടിയാറുള്ള കക്കോടിൽ താമസിക്കുന്നവർ. ഈ വഴി യാത്ര ചെയ്യുന്നവർക്കും, ഇവിടെ താമസിക്കുന്നവർക്കും ഇപ്പോൾ കോണ്ടം ചവിട്ടാതെ നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. റോഡ് തകർന്നത് ടാർ ചെയ്യുന്നതിന് വേണ്ടി കുഴിച്ചപ്പോഴാണ് മണ്ണിൽ എണ്ണിയാലൊടുങ്ങാത്ത ഗർഭനിരോധന ഉറകൾ വൻതോതിൽ പുറത്ത് വരുന്നത്. എറെന്നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കക്കോടിൽ റോഡ് നിർമാണം ആരംഭിച്ചത്. റോഡില്ലാത്തതിനാൽ ഇതുവഴി യാത്ര ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. 45 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
റോഡിൽ കോണ്ടം പൊങ്ങിയതിന് കാരണക്കാർ ഈ പ്രദേശത്തിന് അടുത്തുള്ള ഊളൻപാറയിലുള എച്ച്.എൽ.എൽ(ഹിന്ദുസ്ഥാൻ ലാറ്റക്സ്) ലൈഫ്കെയറാണ്. റോഡ് നിർമാണത്തിനായി പാത നികത്തുന്നതിനായുള്ള മണ്ണ് നൽകിയത് കോണ്ടം നിർമാതാക്കളായ ഈ കമ്പനിയാണ്. മാലിന്യ പൈപ്പുകൾക്കായി ഇവിടെ കുഴിയെടുത്തപ്പോഴാണ് ഗർഭ നിരോധന ഉറകൾ ആദ്യം പുറത്ത് ചാടുന്നത്. കമ്പനി മാലിന്യമായി തള്ളിയ ഉറകളായിരുന്നു ഇവ. മഴ കൂടി ആരംഭിച്ചതോടെ ഉറകൾ റോഡിലാകെ പരക്കുകയായിരുന്നു. എന്നാൽ മണ്ണിനൊപ്പം കോണ്ടം സംസ്കരിക്കുന്നത് പതിവുള്ള കാര്യമാണെന്നാണ് എച്ച്.എൽ.എൽ ലൈഫ്കെയർ കമ്പനിക്കാർ പറയുന്നത്. പക്ഷെ സംഗതി വഷളാവുകയും, പ്രദേശവാസികളുടെ പ്രതിഷേധം നേരിടേണ്ടി വരികയും ചെയ്തതോടെ വഴിയിലെ മാലിന്യം നീക്കം ചെയ്യാൻ ഒരുങ്ങുകയാണ് കമ്പനി.