ന്യൂഡൽഹി: എ.ടി.എം തട്ടിപ്പുകൾ തടയാൻ രണ്ട് ഇടപാടുകൾ തമ്മിൽ 6 മുതൽ 12 മണിക്കൂർ വരെ ഇടവേള നിശ്ചയിക്കണമെന്ന് ഡൽഹിയിലെ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിർദ്ദേശിച്ചു. കഴിഞ്ഞ ആഴ്ച ചേർന്ന പതിനെട്ട് ബാങ്ക് പ്രതിനിധികളുടെ യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നത്.
എ.ടി.എം തട്ടിപ്പുകൾ പാതിരാത്രി മുതൽ പുലർച്ചെ വരെയാണ് നടക്കുന്നത്. നിശ്ചിത സമയത്തേക്ക് പണം എടുക്കാൻ പറ്റില്ലെങ്കിൽ അത്രയും തട്ടിപ്പ് കുറയും എന്ന് ഡൽഹി ബാങ്ക്തല സമിതി കൺവീനറും ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ് എം.ഡിയുമായ മുകേഷ് കുമാർ ജയിൻ പറഞ്ഞു. നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ നിശ്‌ചിത സമയത്തേക്ക് എ.ടി.എമ്മിൽ നിന്ന് പണം എടുക്കാൻ കഴിയാതെ വരും.
തട്ടിപ്പ് തടയാൻ യോഗത്തിന്റെ നിർദ്ദേശങ്ങൾ:
പണം പിൻവലിക്കുന്നതിനെ വൺ ടൈം പാസ്‌വേർഡ് ഉപയോഗിച്ച് ലിങ്ക് ചെയ്യുക
ഓൺലൈൻ ഇടപാടുകളിലെ വൺടൈം പാസ്‌വേർഡിന് സമാനം
മറ്റൊരാൾ പണം പിൻവലിക്കാൻ ശ്രമിച്ചാലുടൻ അക്കൗണ്ടുടമയ്‌ക്ക് മെസേജ് കിട്ടും
പതിനായിരം രൂപയോ കൂടുതലോ പിൻവലിക്കാൻ കനറാ ബാങ്ക് ഏർപ്പെടുത്തിയ ഒ.ടി.പിയാണ് മാതൃക
എ.ടി.എമ്മിന് ടൂ വേ കമ്മ്യൂണിക്കേഷൻ സൗകര്യമുള്ള കേന്ദ്രീകൃത മോണിട്ടറിംഗ് സംവിധാനം
ഹെൽമറ്റ് ധരിച്ച് എ.ടി.എമ്മിൽ കയറിയാൽ ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ട് ശബ്ദ സന്ദേശം കേൾക്കും.
ഹെൽമറ്റ് മാറ്റിയാലേ ഇടപാട് നടത്താനാവൂ
ഓറിയന്റൽ ബാങ്കിന്റെ 2,600 എ.ടി.എമ്മുകളിൽ 300 എണ്ണത്തിൽ ഈ സംവിധാനം ഉണ്ട്.
ബാങ്കിന്റെ ഹെഡ് ഓഫീസിലും ഫ്രാഞ്ചൈസിയുടെ ഓഫീസിലും എ.ടി.എമ്മുകളെ നിരീക്ഷിക്കാനുള്ള കൺട്രോൾ റൂം
എല്ലാ എ.ടി.എമ്മുകളും ഈ സംവിധാനത്തിൽ വരുമ്പോൾ ഗാർഡുകളെ ഒഴിവാക്കാമെന്നും അതുവഴി വർഷം 50 കോടി രൂപ ലാഭിക്കാമെന്നും ബാങ്കധികൃതർ പറയുന്നു.
തട്ടിപ്പുകൾ
2018 - 19 ൽ മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ എ.ടി.എം തട്ടിപ്പ് - 233
രണ്ടാം സ്ഥാനം ഡൽഹിക്ക് - 179
ഇക്കാലത്ത് രാജ്യത്താകെ 980 തട്ടിപ്പുകൾ
മുൻവർഷം ഇത് 911 ആയിരുന്നു
വ്യാജ എ.ടി.എം കാർഡുകൾ വർദ്ധിച്ചു
നിരവധി കേസുകളിൽ വിദേശികൾ പ്രതികൾ