ന്യൂഡൽഹി : ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ നേട്ടത്തിന് പിന്നാലെ പി.വി.സിന്ധു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. വിദേശപര്യടനത്തിന് ശേഷം ഇന്നലെ ഡൽഹിയിൽ മടങ്ങിയെത്തിയ മോദിയെ ഇന്നാണ് സിന്ധു സന്ദർശിച്ചത്.
ചാമ്പ്യൻഷിപ്പ് വിജയത്തിന് ശേഷം സ്വിറ്റ്സർലന്റിൽ നിന്ന് മടങ്ങിയെത്തിയ സിന്ധുവിനെ കേന്ദ്ര കായികവകുപ്പ് മന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടർന്ന് കേന്ദ്രമന്ത്രിയുടെ ഒപ്പമാണ് പി.വി.സിന്ധു പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഇവർക്കൊപ്പം സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദ്, ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം വെങ്കല മെഡൽ നേടിയ സായ് പ്രണീത് എന്നിവരും ഉണ്ടായിരുന്നു.
സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സിന്ധുവിനെ കണ്ടതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതിന് സിന്ധുവിന് കേന്ദ്രസർക്കാരിന്റെ സമ്മാനമായ പത്ത് ലക്ഷം രൂപയുടെ ചെക്ക് കേന്ദ്രമന്ത്രി കിരൺ റിജ്ജു കൈമാറി. വെങ്കലമെഡൽ ജേതാവ് സായ് പ്രണീതിന് നാല് ലക്ഷം രൂപയും ഇദ്ദേഹം സമ്മാനിച്ചു. സിന്ധുവിന്റെ മറ്റൊരു പരിശീലകനായ കിം ജി ഹ്യൂൻ, പിതാവ് പി.വി. രമണ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
India’s pride, a champion who has brought home a Gold and lots of glory!
— Narendra Modi (@narendramodi) August 27, 2019
Happy to have met @Pvsindhu1. Congratulated her and wished her the very best for her future endeavours. pic.twitter.com/4WvwXuAPqr