കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.സി.പിയുടെ മാണി സി.കാപ്പൻ മത്സരിക്കും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11ന് ചേർന്ന എൻ.സി.പി നേതൃയോഗത്തിലാണ് മാണി സി.കാപ്പനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എൽ.ഡി.എഫ് യോഗത്തിന് ശേഷമേ ഉണ്ടാവുകയുള്ളൂ.
മൂന്നുതവണ കെ.എം.മാണിയോട് മത്സരിച്ച് മാണി സി.കാപ്പൻ പരാജയപ്പെട്ടെങ്കിലും മാറിയ സാഹചര്യത്തിൽ ഇക്കുറി മണ്ഡലം കൈപിടിയിലാക്കാമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. തന്നെയുമല്ല, 2001ൽ ഉഴവൂർ വിജയൻ മത്സരിച്ചപ്പോൾ 33,301 വോട്ടായിരുന്നു കെ.എം.മാണിയുടെ ഭൂരിപക്ഷമെങ്കിൽ 2006ൽ അത് 7,590 ആയി കുറയ്ക്കാൻ കാപ്പന് സാധിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 5,259 ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,703 ആയി കുറയ്ക്കാനും മാണി സി.കാപ്പന് സാധിച്ചു. ഇതാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരാൻ ഒരു കാരണം.
എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ പരിപൂർണ പിന്തുണ മാണി സി.കാപ്പനാണ്. എന്നാൽ കോട്ടയം ജില്ലാ മുൻ നേതാക്കൾ മാണി സി.കാപ്പന് എതിരെ ശബ്ദമുയർത്തിയിരുന്നു.