കോയമ്പത്തൂർ: ഭീകരവാദികൾ തമിഴ്നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ സംഘത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോയമ്പത്തൂരിൽ അഞ്ചിടത്ത് എൻ.ഐ.എ റെയ്ഡ് നടത്തുന്നു. ഐസിസുമായി ബന്ധമുള്ളവരെ കണ്ടത്താനായി വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. ഈ സ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു. പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ആഗസ്റ്റ് 28 മുതൽ സെപ്തംബർ 8വരെ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അർധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. തമിഴ്നാടിന് പുറമേ കർണാടകം, ആന്ധ്രപ്രദേശ്, പുതുച്ചേരി, ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് നേരത്തെയും എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു.