imran-

വാഷിംഗടൺ: പാക് സേനയ്ക്കും പ്രധാനമന്ത്രി ഇമ്രാൻ ഖാനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.എസ് കോൺഗ്രഷനൽ റിസർച്ച് സർവീസ് (സി.ആർ.എസ്) റിപ്പോർട്ട്. ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പ്രധാനമന്ത്രി പദവിയിലെത്തിയതോടെ, വിദേശകാര്യം, സുരക്ഷ, തുടങ്ങി രാജ്യത്തെ പല നിർണായക മേഖലകളിലും പാക് സൈന്യം വീണ്ടും ആധിപത്യമുറപ്പിച്ചതായും പാക് തിരഞ്ഞെടുപ്പ് വേളയിൽ ഇമ്രാൻ ഖാന് സഹായകമാകുംവിധം സൈന്യം ആഭ്യന്തര ഇടപെടൽ നടത്തിയെന്നുമാണ് സി.ആർ.എസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഭരണകാര്യങ്ങളിൽ പരിചയമില്ലാത്തയാളാണ് ഇമ്രാൻ ഖാനെന്നും ആരോപണമുണ്ട്. യു.എസ് ജനപ്രതിനിധി സഭയിലെ അംഗങ്ങൾക്ക് വിവിധ വിഷയങ്ങളിൽ അവബോധമുണ്ടാക്കാൻ സഹായിക്കുന്ന സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സി.ആർ.എസ്.

തിരഞ്ഞെടുപ്പ് വേളയിൽ ഇമ്രാൻ ഖാന് അനുകൂലമായി സൈന്യം നിർണായക നീക്കങ്ങൾ നടത്തി. നവാസ് ഷെരീഫിനെ പുറത്താക്കുകയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയം മലിനമാക്കപ്പെട്ടെന്ന തോന്നലാണ് തിരഞ്ഞെടുപ്പു വേളയിൽ നവാസ് ഷെരീഫിനെതിരെ ഉണ്ടാക്കിയെടുത്തത്. സൈന്യവും നീതിന്യായവ്യവസ്ഥയും ഇമ്രാന്റെ പാർട്ടിക്കു ഗുണകരമാകും വിധം ‘അവിശുദ്ധ സന്ധി’യിലായിരുന്നു. ഷെരീഫിന്റെ പാർട്ടിയെ ദുർബലപ്പെടുത്താനും ഇമ്രാന്റെ പാർട്ടിക്ക് അധികാരത്തിലേക്ക് എത്താനും ശ്രമങ്ങൾ നടത്തി. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാർട്ടികളും സംഘടനകളും പാകിസ്ഥാനിൽ വർദ്ധിച്ചു. റിപ്പോർട്ടിൽ പറയുന്നു.

അഴിമതി ഇല്ലാതാക്കിയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ‘നവ പാക്കിസ്ഥാൻ’ നിർമിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഇമ്രാൻ ഭരണത്തിലെത്തിയത്. മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉറപ്പാക്കി ‘ക്ഷേമ രാഷ്ട്രം’ സൃഷ്ടിക്കുകയെന്ന ആശയമാണ് ഇമ്രാൻ അവതരിപ്പിച്ചതെങ്കിലും രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രയാസം ഇതെല്ലാം തകിടം മറിച്ചു. പുതുതായി വിദേശ ധനസഹായം തേടിയും സർക്കാരിന്റെ ചെലവു കുറച്ചും പിടിച്ചുനിൽക്കാനുളള സാഹചര്യമാണ് ഇത് പാക്കിസ്ഥാന് സൃഷ്ടിച്ചതെന്നു റിപ്പോർട്ടിൽ ആരോപിക്കുന്നു.

നിലവിൽ ജമ്മുകാശ്മീ‌ർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ യു.എന്നിലടക്കം അന്താരാഷ്ട്ര ശ്രദ്ധക്ഷണിക്കലിന് മുതിരുന്ന പാകിസ്ഥാന് സി.ആർ.എസിന്റെ റിപ്പോർട്ട് വൻ തിരിച്ചടിയാണ് നൽകുകയെന്നാണ് വിലയിരുത്തൽ.