up-student-found

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലെെംഗിക പീഡനാരോപണം ഉന്നയിച്ച നിയമ വിദ്യാർത്ഥിനിയെ കണ്ടെത്തി. പെൺകുട്ടിയെയും സുഹൃത്തിനെയും രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയതായും വിദ്യാർത്ഥിയെ ഉത്തർപ്രദേശിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി. യുവതിയെ കാണാതായ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു.

കോളേജ് ഡയറക്ടർ കൂടിയായ സ്വാമി ചിൻ‌മയാനന്ദ് തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിച്ചിരുന്നു. ഒരു ആൺകുട്ടിക്കൊപ്പം യുവതി ദ്വാരകയിലെ ഹോട്ടലിൽ ഉണ്ടെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് സ്ഥിരീകരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷാജഹാൻപൂരിലുള്ള എസ്.എസ് കോളേജിലെ നിയമ വിദ്യാർത്ഥിനിയാണ് യുവതി. 23കാരിയായ ഇവരെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. കോളേജിലെ ഉന്നതന്റെ പീഡനത്തിൽനിന്ന് രക്ഷിക്കണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇവർ അഭ്യർത്ഥിക്കുന്ന വീഡിയോ ഇതിനിടെ സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിച്ചിരുന്നു.

“ഒട്ടേറെ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച സന്ത് സമാജിലെ ഉന്നതൻ എന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യോഗിജീ, മോദിജീ എന്നെ സഹായിക്കൂ. എന്റെ കുടുംബത്തെയും കൊല്ലുമെന്ന് അയാൾ പറ‌ഞ്ഞു.പൊലീസും ജില്ലാ മജിസ്ട്രേറ്റും തന്റെ പോക്കറ്റിലാണെന്നാണ് ആ സന്ന്യാസി പറയുന്നത്. അയാൾക്കെതിരായ എല്ലാ തെളിവുകളും എന്റെ കെെയിലുണ്ട്” -എന്നാണ് വിദ്യാർത്ഥിനി വീഡിയോയിൽ പറഞ്ഞത്.

കാറിലിരുന്നെടുത്ത വീഡിയോ ആഗസ്റ്റ് 24-ന് വൈകിട്ട് നാലിനാണ് യുവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പിന്നീട് യുവതിയെ കാണാതായി. വീഡിയോ കണ്ടശേഷം ചിന്മയാനന്ദിനോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. ഇതോടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.