കോട്ടയം: തല ഭിത്തിയിൽ ഇടിപ്പിച്ച് ബോധംകെടുത്തിയശേഷം 19കാരിയായ കാമുകിയെ വിറകുകമ്പിന് തലയ്ക്കടിച്ചു കൊന്നു. ഇന്ന് പുലർച്ചെ കറുകച്ചാലിനു സമീപം ശാന്തിപുരത്താണ് സംഭവം. റാന്നി ഉതിപ്പുഴ സ്വദേശിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഇന്ന് രാവിലെ 6.15ന് മരണമടഞ്ഞു.
കാമുകനും കുന്നന്താനം കോലത്തുമല മനീഷ് എന്ന് വിളിക്കുന്ന സുബിൻ മോഹനനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ലഹരിയിലായിരുന്ന ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ, കറുകച്ചാൽ സി.ഐ സലിം, എസ്.ഐ രാജേഷ് കുമാർ എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു. രക്തംവാർന്ന് വീട്ടിൽ കിടന്നിരുന്ന യുവതിയെ കറുകച്ചാൽ പൊലീസാണ് കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
യുവതിയെ സുബിൻ തട്ടിക്കൊണ്ടുവന്ന് ശാന്തിപുരത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. മദ്യപാനിയും കഞ്ചാവിന് അടിമയുമാണ് സുബിനെന്ന് നാട്ടുകാർ വ്യക്തമാക്കി. മദ്യപിച്ച് വീട്ടിലെത്തുന്ന സുബിൻ യുവതിയെ ഉപദ്രവിക്കുന്നത് നിത്യസംഭവമായതോടെ വാടകവീട്ടിൽ നിന്നും എന്തു ബഹളം കേട്ടാലും അയൽവാസികൾ തിരിഞ്ഞുനോക്കാറില്ലായിരുന്നു. എന്നാൽ ഇന്നലെ പാതിരാത്രിയോടെ യുവതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അയൽവാസികൾ നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ അവരാണ് കറുകച്ചാൽ പൊലീസിൽ വിവരം അറിയിച്ചത്. സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് ഉടൻ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആ സമയത്ത് പാതി പൊട്ടിച്ച കുപ്പിയുമായി യുവാവ് വീട്ടിൽതന്നെ നില്ക്കുന്നുണ്ടായിരുന്നു. പൊലീസിനെ കണ്ട് ആത്മഹത്യാഭീഷണി മുഴക്കിയ ഇയാളെ പൊലീസ് അനുനയത്തിൽ പിടികൂടി പൊലീസ് ജീപ്പിൽ കയറ്റി. എന്നാൽ ഇയാൾ ബ്ലേഡ് വിഴുങ്ങിയിട്ടുണ്ടെന്ന് നാട്ടുകാരിൽ ആരോ പറഞ്ഞതോടെ നേരെ ജീപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിടുകയായിരുന്നു.
അവിടെയെത്തിയപ്പോൾ സുബിൻ പരിഭ്രാന്തി സൃഷ്ടിച്ചു. കാഷ്വാലിറ്റിയുടെ ഗ്ലാസുകൾ കൈക്ക് ഇടിച്ചുതകർത്തു. ഗാന്ധിനഗർ പൊലീസ് എത്തി ഇയാളെ പൊലീസ് ജീപ്പിലേക്ക് കയറ്റിയതോടെ ജീപ്പിന്റെ ഡോറിന്റെ ഗ്ലാസും തകർത്തു. വീണ്ടും കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ് സുബിൻ.
കറുകച്ചാൽ പൊലീസ് യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ സുബിനെതിരെ കഞ്ചാവ്, അടിപിടി കേസുകൾ നിലവിലുണ്ട്.