മലപ്പുറം: വളാഞ്ചേരിയിൽ ക്ഷേത്രത്തിൽ മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞ് വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എടയൂർ സ്വദേശി രാമകൃഷ്ണനാണ് പിടിയിലായത്. വർഗീയ സംഘർഷമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതി ക്ഷേത്രത്തിലെ നാഗത്തറയും പ്രതിഷ്ഠയും തകർത്ത് മനുഷ്യവിസർജ്യം കവറിലാക്കി വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കരേക്കാട് നെയ്തലപ്പുറം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിനകത്തേക്കാണ് മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടർന്ന് വാളഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആരാധനാലയം തകർത്ത് മതസ്പർദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.