1. പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷാ ജോസ് കെ.മാണി സ്ഥാനാര്‍ത്ഥി ആയാല്‍ രണ്ടില ചിഹ്നം നല്‍കില്ല എന്ന് പി.ജെ ജോസഫ് വിഭാഗം. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാട് ജോസഫ് ആവര്‍ത്തിച്ചു. പി.ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാന്‍ ആക്കിയാല്‍ ചിഹ്നം നല്‍കാം എന്ന ഉപാധിയും ജോസഫ് വിഭാഗം മുന്നോട്ട് വച്ചു. ജോസഫ് വിഭാഗം നിലപാട് കടുപ്പിക്കുന്നത്, പാലായില്‍ നിഷ തന്നെ സ്ഥാനാര്‍ത്ഥി ആകുമെന്ന സൂചനകള്‍ക്കിടെ.
2. നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ച് തന്നെയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മത്സരിക്കാം എന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിഷ ജോസ്.കെ. മാണി, കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകയാണ്. സ്ഥാനാര്‍ത്ഥി ആകാന്‍ പാര്‍ട്ടി മെമ്പര്‍ ആകണമെന്നില്ല എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാത്തതിനാല്‍, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും വൈകും എന്നാണ് സൂചന. അനുനയ നീക്കം പാളിയതിനാല്‍ യു.ഡി.എഫ് നേതൃത്വവും ആശങ്കയിലാണ്. സ്ഥാനാര്‍ത്ഥിയെ ചോവാഴ്ച പ്രഖ്യാപിക്കും എന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ അറിയിച്ചു.
3. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കും എന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി. നാളെ നടക്കുന്ന നേതൃയോഗത്തില്‍ സമവായം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. പാലായില്‍ പൊതു സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിന് ഉള്ളില്‍ യു.ഡി.എഫ് പ്രഖ്യാപിക്കും എന്നും ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കും എന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചു.
4. അതേസമയം, പാലാ ഉപ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി വി.എന്‍ വാസവന്‍ അടക്കമുള്ള ജില്ലയിലെ എല്‍.ഡി.എഫ് നേതാക്കള്‍ക്ക് ഒപ്പം എത്തിയാണ് മാണി.സി.കാപ്പന്‍ ഇന്ന് രാവിലെ പത്രിക സമര്‍പ്പിച്ചത്. പാലായില്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നും വിശ്വാസികളുടെ വോട്ട് ഇടതു മുന്നണിക്ക് തന്നെ കിട്ടുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
5. മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതികള്‍ നാളെ മുതല്‍ നടപ്പിലാകും. റോഡിലെ നിയമ ലംഘനത്തിന് ഇനി ചെറിയ പിഴ അടച്ചാല്‍ രക്ഷപ്പെടാന്‍ കഴയില്ല. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 6 മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയും 2 വര്‍ഷം തടവ് ശിക്ഷയും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാല്‍ നിലവില്‍ ഉള്ള പിഴയായ 100 രൂപയ്ക്ക് പകരം നല്‍കേണ്ടി വരുക 1000 രൂപ. അതേസമയം, വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 10,000 രൂപയാണ് പുതുക്കിയ തുക.
6. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5,000 രൂപയും പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനോ, വാഹനത്തിന്റെ ഉടമയ്‌ക്കോ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവും നല്‍കാന്‍ പുതിയ നിയമ ഭേതഗതി വ്യവസ്ഥയില്‍ പറയുന്നു. ഇത്തരത്തില്‍ വിപുലമായ ഭേതഗതികള്‍ വരുന്നത്, 30 വര്‍ഷത്തിന് ശേഷമാണ്. നിലവില്‍ നിശ്ചയിച്ച എല്ലാതരം പിഴയും ഓരോ വര്‍ഷവും ഏപ്രില്‍ ഒന്നാം തീയതി 10 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയും . പുതുക്കിയ തുക നാളെ മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഉയര്‍ന്ന പിഴ ഈടാക്കാന്‍ പി.ഒ.എസ് മെഷീനും ഏര്‍പ്പെടുത്തും.
7. പാലാരിവട്ടം പാലം അഴിമതി കേസില്‍ സൂരജ് അടക്കമുള്ള നാല് പ്രതികളെ നാല് ദിവസം കസ്റ്റഡിയില്‍ വേണം എന്ന് വിജിലന്‍സ്. കോടതിയില്‍ വിജിലന്‍സ് അപേക്ഷ നല്‍കി. അതേസമയം, പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതിയില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.
8. പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എ.ജി.എം എം.ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, മുന്‍ പൊതു മരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് എന്നിവരെ രണ്ടു മുതല്‍ നാലുവരെ പ്രതികളും ആക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ലാഭത്തിനായി കരാറുകാരനും മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ഗുണ നിലവാരം ഇല്ലാത്ത പാലം പണിതു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
9. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് പുറത്താക്കി. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേര്‍ പട്ടികയില്‍ ഇടം നേടി. പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 120 ദിവസത്തിന് ഉള്ളില്‍ അപ്പീല്‍ നല്‍കാം. 6 മാസത്തിനകം അപ്പീലുകളില്‍ തീരുമാനം എടുക്കും. പട്ടികയ്ക്ക് പുറത്ത് ആയവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാം. നിലവിലെ സാഹചര്യത്തില്‍ അസമില്‍ കനത്ത സുരക്ഷയാണ് ഒരുക്കി ഇരിക്കുന്നത്.
10. 2013ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ആണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അസമില്‍ ഉടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു.
|
|
|