തിരുവനന്തപുരം: 'നനഞ്ഞ തോർത്ത് മുണ്ട് പൊത്തി ജനാലയുടെ ചില്ലിൽ ചെറിയൊരു തട്ടുകൊടുത്താൽ മതി, ജനാലച്ചില്ല് പൊട്ടുന്ന ശബ്ദം കേൾക്കില്ല, മെയ്‌വഴക്കത്തോടെ കമ്പികൾ വളച്ചു അകത്തു കയറുമ്പോൾ വീട്ടിനുള്ളിൽ ഉറങ്ങുന്നവരുടെ ഉറക്കം അളക്കാൻ സാധിക്കും. അതിനായി ഉള്ളംകാലിൽ ഊതിയാൽ മതി.' ഡി.സി കിഴക്കെമുറി ഫൗണ്ടേഷനും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിലാണ് തസ്‌കരൻ മണിയൻപിള്ള തന്റെ മോഷണതന്ത്രങ്ങൾ പങ്കുവച്ചത്.
കമ്പി വളച്ചു കയറാനും അടുക്കള വഴി കയറാനുമാണ് ശ്രമിച്ചിട്ടുള്ളത്. മുന്നിലുള്ള വാതിലിലൂടെ കയറാൻ ഇതുവരെ ധൈര്യമുണ്ടായിട്ടില്ലെന്നും മണിയൻ പിള്ള പറഞ്ഞു. കയറുന്ന വീട്ടിൽ സമയം ഉണ്ടെങ്കിൽ ആ വീട്ടിലെ കുളിമുറിയിൽ കുളിക്കുകയും അവരുടെ വസ്ത്രങ്ങൾ ധരിച്ച് തിരികെ പോവുകയും ചെയ്യും. ഇതുവരെയും സ്ത്രീകളെ ഉപദ്രവിക്കാനോ അവരുടെ ശരീരത്തിൽ കിടക്കുന്ന ആഭരണങ്ങൾ എടുക്കാനോ ശ്രമിച്ചിട്ടില്ല. പതിനാറാം വയസിൽല്‍ തുടങ്ങിയ മോഷണം ഒരു കലയെ പോലെയാണ് സ്‌നേഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഷ്ടിച്ച സമ്പാദ്യങ്ങൾ എന്ത് ചെയ്യുന്നുവെന്ന സദസിന്റെ സംശയത്തിന് കളവുമുതൽ കൊണ്ട് താൻ നാലു പെൺകുട്ടികളുടെ വിവാഹം നടത്തികൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം മറുപടി നല്‍കി.