കൊച്ചി: എല്ലാ നവജാത ശിശുക്കൾക്കും ശ്രവണസഹായ പരിശോധന നിർബന്ധമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഇക്കാര്യത്തിൽ കേരളത്തിന്റെ കഴിഞ്ഞ നാലുവർഷത്തെ പുരോഗതി പ്രശംസനീയമാണെന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും കോക്ളിയറിന്റെ ആഗോള ഹിയറിംഗ് അംബാസഡറുമായ ബ്രെറ്റ് ലീ പറഞ്ഞു. കേരളത്തിലെ എല്ലാ ആശുപത്രിയിലും പദ്ധതി നിർബന്ധമാക്കുകയെന്ന ലക്ഷ്യത്തിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം.
കേരളത്തിൽ സർക്കാർ തലത്തിൽ 61 മെറ്റേർണറ്റി കേന്ദ്രങ്ങളുണ്ട്. ഇവിടെയെല്ലാം ശ്രവണ പരിശോധന സംവിധാനങ്ങളുമുണ്ട്. ഇത് മറ്റു സംസ്‌ഥാനങ്ങൾക്ക് മാതൃകയാണ്. സർക്കാർ സംവിധാനത്തിൽ പ്രതിവർഷം ഒരുലക്ഷം കുട്ടികൾക്കാണ് ശ്രവണ സംബന്ധ പരിശോധന നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ആരോഗ്യ മിഷൻ ശിശു ആരോഗ്യ വിഭാഗം സംസ്‌ഥാന നോഡൽ ഓഫീസർ ഡോ. ശ്രീഹരി മാധവൻ കുട്ടി നായർ, സെൻട്രൽ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ മുൻ പ്രസിഡന്റും ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. സച്ചിദാനന്ദ കമ്മത്ത്, സീനിയർ ഇ.എൻ.ടി കൺസൾട്ടന്റും കോക്ളിയർ ഇംപ്ളാന്റ് സർജനുമായ ഡോ. മനോജ് മാണിക്കോത്ത് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഫോട്ടോ:
ശ്രവണ സഹായ പരിശോധന നിർബന്ധമാക്കുന്നതിന്റെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും കോക്ളിയറിന്റെ ആഗോള ഹിയറിംഗ് അംബാസഡറുമായ ബ്രെറ്റ് ലീയ്‌ക്കൊപ്പം സീനിയർ ഇ.എൻ.ടി കൺസൾട്ടന്റും കോക്ളിയർ ഇംപ്ളാന്റ് സർജനുമായ ഡോ. മനോജ് മാണിക്കോത്ത്, റിസ്വാന പി.എ., സെൻട്രൽ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ മുൻ പ്രസിഡന്റും ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. സച്ചിദാനന്ദ കമ്മത്ത് എന്നിവർ.