ചെങ്ങന്നൂർ: ആൾത്താമസമില്ലാത്ത വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് ഉള്ളിൽ കടന്ന് മദ്യസേവയും ലഹരി ഉപയോഗവും പതിവാക്കിയ നാലു വിദ്യാർത്ഥികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചെറിയനാട് മാമ്പ്രവിള കിഴക്കേതിൽ രേവതി ഭവനത്തിൽ വിനോദിന്റെ വീട്ടിലാണ് വിദ്യാർത്ഥികളുടെ അഴിഞ്ഞാട്ടം. ഒമ്പത്, പത്ത്, പ്ലസ് വൺ ക്ളാസുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. നാട്ടുകാർ നടത്തിയ പരിശോധനിൽ വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയവ കണ്ടെടുത്തു. വീടിനുള്ളിൽ മലമൂത്രവിസർജ്ജനം നടത്തിയും ചുവരുകളിൽ അശ്ലീല ചിത്രങ്ങൾ വരച്ചും വൃത്തിക്കേടാക്കിയിരുന്നു. വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത് നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടിലെത്തിയ വിനോദ് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പ്രമാണവും മറ്റ് വിലപ്പെട്ട രേഖകളും ഐപാട്, എമർജൻസി ടോർച്ച്, ഗ്രൈന്റിംഗ് മെഷ്യൻ എന്നിവയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ഏറെ നാളായി രാത്രിയിൽ വീട്ടിൽ നിന്ന് ചില ശബ്ദങ്ങൾ കേൾക്കാറുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രദേശവാസികൾ ഇവിടെ രഹസ്യമായി കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ വിദ്യാർത്ഥികൾ വീട്ടിലെത്തിയപ്പോൾ നാട്ടുകാർ വീടുവളയുകയായിരുന്നു. ആളുകളെ കണ്ട് ഇറങ്ങി ഓടിയ സംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസ് നാലുപേരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. വിനോദിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികുറ്റവാളികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ചെറിയനാട് കേന്ദ്രീകരിച്ച് അടുത്തകാലത്ത് മോഷണങ്ങൾ നടന്നിരുന്നു. ഈ സംഭവങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.