പത്തനംതിട്ട- മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണാകുടം നിർദ്ദേശം നൽകി. ജില്ലയിൽ 37 വീടുകൾക്ക് ഭാഗിക നാശനഷ്ടവും രണ്ട് വീടിനു പൂർണ നാശനഷ്ടവുമുണ്ട്. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 204 പേർ ക്യാമ്പുകളിലുണ്ട്.
മഴ കനത്തതോടെ ഡാമുകളിലെ ജല നിരപ്പ് ഉയരുന്നുണ്ട്. മണിയാർ ഡാമിലെ സ്പിൽവേ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തേക്കു ഒഴുക്കുന്നുണ്ട്. മൂഴിയാർ ഡാമിലെ നിലവിലെ സംഭരണം പരമാവധി സംഭരണ ശേഷി എത്താറായിട്ടുണ്ട്. വെള്ളം തുറന്നു വിടാൻ സാദ്ധ്യതയുള്ളതിനാൽ കക്കാട്, പമ്പ നദികളിൽ ജലനിരപ്പ് ഇനിയും ഉയർന്നേക്കാം. ഇതിനാൽ നദിതീര വാസികൾ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ എത്രയും പെട്ടന്ന് അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദുരന്തത്തെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു. ദുരന്ത നിവാരണ സേനയുടെ ഒരു ടീമും സൈന്യത്തിന്റെ മൂന്നു ടീമും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

---------------------

ശ്രദ്ധിക്കാൻ

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിറുത്തരുത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കരുത്.
പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കണം. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. സഹായത്തിനായി പൊതുജനങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. കളക്‌​ട്രേറ്റ് 0468 2322515/ 0468 2222515/ 8078808915, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂർ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.

------------------------

വള്ളസദ്യ വഴിപാടുകൾ മാറ്റിവച്ചു

ഞായറാഴ്ച വരെയുള്ള ആറന്മുള വള്ളസദ്യ വഴിപാടുകൾ മാറ്റിവച്ചതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാർ കൃഷ്ണവേണിയും സെക്രട്ടറി പി ആർ രാധാകൃഷ്ണനും അറിയിച്ചു. നാല് പള്ളിയോടങ്ങൾക്ക് വെള്ളിയാഴ്ച നടത്താനിരുന്ന വഴിപാടുകൾ നേരത്തെ മാറ്റിവച്ചിരുന്നു. ശനി 12 വള്ളസദ്യയും ഞായർ 14 വള്ളസദ്യയും നടത്താണ് നിശ്ചയിച്ചിരുന്നത്.
പള്ളിയോടങ്ങൾക്ക് വഴിപാടായാണ് വള്ളസദ്യകൾ നടത്തുന്നത്. വഴിപാടുകൾക്കായി പള്ളിയോടങ്ങൾക്ക് ആറന്മുളയിൽ എത്താൻ കഴിയാത്ത തരത്തിൽ പമ്പയിൽ ശക്തമായ ഒഴുക്കാണുള്ളത്. ജില്ലാ ഭരണകൂടം വെള്ളി മുതൽ പള്ളിയോടങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. മണിയാർ ഡാം തുറന്നതും മൂഴിയാർ ഡാം തുറക്കാനുള്ള സാദ്ധ്യതയും ദുരന്തനിവാരണ വിഭാഗത്തിന്റെ അറിയിപ്പും കണക്കിലെടുത്താണ് വഴിപാടുകൾ മാറ്റിവയ്ക്കാൻ പള്ളിയോട സേവാസംഘം തീരുമാനിച്ചത്. മാറ്റിവച്ച വള്ളസദ്യകൾ നടത്താനുള്ള തീയതി കരക്കാരും വഴിപാടുകാരും പള്ളിയോട സേവാസംഘവും ചേർന്ന് തീരുമാനിക്കും. ഞായറാഴ്ച 2.30 ന് നടക്കുന്ന പള്ളിയോടസേവാസംഘം പൊതുയോഗവും വിഷയം ചർച്ച ചെയ്യും

---------------------.

ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു
പത്തനംതിട്ട- കനത്ത മഴ മൂലം മണ്ണിടിച്ചിലിനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം ഈ മാസം 12 വരെ നിരോധിച്ച് ജില്ലാ കളക്ടർ പി.ബി നൂഹ് ഉത്തരവായി.