perrissary-ovarbridge

ചെങ്ങന്നൂർ: ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് ചെങ്ങന്നൂർ. ഈ റെയിൽവേസ്റ്റേഷന്റെ പ്ളാറ്റ് ഫോമിന് അടിവശത്തുകൂടിയാണ് മാവേലിക്കര കോഴഞ്ചേരി (എം.കെ റോഡ്) കടന്നുപോകുന്നത്. വെറും പത്ത് മീറ്റർ മാത്രമേ നീളമുളളു പേരിശേരി റെയിൽവേ അടിപ്പാതക്ക്. ഈ മേൽപ്പാലത്തിൽ നിന്നും മലിനജലം താഴേക്ക് ഒലിച്ചിറങ്ങുകയും അടിപ്പാതയിൽ വെളളക്കെട്ടും രൂപപ്പെട്ടിട്ട് വർഷങ്ങളായി. മാലിന ജലവും വെള്ളക്കെട്ടും ഒഴിവാക്കാൻ പൊതുമരാമത്ത് ഇതുവരെ ചെലവാക്കിയത് 20 ലക്ഷത്തിലധികം രൂപയാണ്.എന്നാൽ ഈ അടിപ്പാതയിലൂടെ കാൽനടയായോ ബൈക്കിലോ യാത്രചെയ്താൽ മുകളിൽ നിന്ന് മലിന ജലം വീഴുന്നത് മാത്രമല്ല ചളള വെളളത്തിൽ അഭിഷേകവും നടക്കും.

കുടചൂടി നടന്നാലും രക്ഷയില്ല


ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് തൊട്ടു തെക്കുവശത്ത് സ്ഥിതിചെയ്യുന്ന പേരിശേരി മേൽപ്പാലത്തിൽ നിന്നും വീഴുന്ന മലിനജലം തലയിൽ വീഴാതിരിക്കാൻ കുടചൂടിനടന്നാലും രക്ഷയില്ല. മറ്റ് വാഹനങ്ങൾ ഈ സമയം കടന്നു വന്നാൽ മലിനജലത്തിൽ കുളിക്കുമെന്ന് ഉറപ്പ്. ഇത് പരിഹരിക്കാൻ ലക്ഷക്കണക്കിന് രൂപ ഇതുവരെ ചെലവഴിച്ചെങ്കിലും പ്രശ്നപരിഹാരം ഇന്നും ഉണ്ടായിട്ടില്ല.

റെയിൽവേയുടെ നിസഹകരണം

ടാർ ചെയ്ത നിരത്തിനേക്കാൾ താഴ്ന്നാണ് അടിപ്പാത കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ചെറിയ മഴയ്ക്ക് തന്നെ ഇവിടെ വെള്ളം മുട്ടോളമുയരും. കോൺക്രീറ്റ് കട്ടകൾ പാകിയും വശങ്ങളിലെ ഓടയുടെ ദ്വാരം വലുതാക്കിയും പണികൾ ഏറെ നടത്തി. എന്നിട്ടും വെള്ളക്കെട്ട് ഒഴിയുന്നില്ല. നിരന്തരമായ വെള്ളക്കെട്ട് കാരണം കോൺക്രീറ്റ് കട്ടകൾ ഇളകി വലിയ കുഴികൾ അടിപ്പാതയുടെ ഇരുവശത്തും രൂപപ്പെട്ടിട്ടുണ്ട്. പാതയിലൂടെ ടെലിഫോൺ കേബിളുകൾ സുരക്ഷിതമായി കടന്നു പോകാൻ കോൺക്രീറ്റ് ബോക്‌സ് നിർമ്മിച്ചിരുന്നു.വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുകുറച്ച് പൊളിച്ചെങ്കിലും വിജയിച്ചില്ല.റെയിൽപാളം താങ്ങി നിറുത്തുന്ന തൂണുകളുടെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ. അതിനാൽ അടിപ്പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയിൽവേ അനുമതി നിർബന്ധമാണ്. റെയിൽവേയുടെയും, പൊതുമരാമത്തിന്റെയും എൻജിനിയറിംഗ് വിഭാഗങ്ങൾ ചേർന്ന് പദ്ധതി തയാറാക്കി നടപ്പാക്കിയാൽ വെള്ളക്കെട്ടിന് പരിഹാരമാകും.

അടിപ്പാത റോഡ് നിരപ്പാക്കി സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കി കളയാൻ മൂന്നു വർഷം മുമ്പ് പൊതുമരാമത്ത് പദ്ധതി തയാറാക്കിയിരുന്നു. റെയിൽവേയുടെ അനുമതി തേടി കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല.

(പൊതുമരാമത്ത് അധികൃതർ)