ചെങ്ങന്നൂർ: വ്യാജ ഐ.ഡി. ഉപയോഗിച്ച് വൻതോതിൽ റെയിൽവേയുടെ ഓൺലൈൻ പ്രീമിയം ടിക്കറ്റ് എടുത്ത് വിൽപ്പന നടത്തിയിരുന്ന മൂന്നു ബംഗാൾ സ്വദേശികൾ ആർ.പി.എഫിന്റെ പിടിയിലായി. ബംഗാൾ മാൾഡ സ്വദേശി മുസ്ലിം അൻസാരി (27) സുഖ്‌ദേബ്പൂർ സ്വദേശികളായ നന്ദലാൽ മണ്ഡൽ (39), ബിപ്ലബ്‌പോൾ (29) എന്നിവരാണ് ചെങ്ങന്നൂർ ആർ.പി.എഫിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഇവരുടെ പക്കൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ ടിക്കറ്റ് കണ്ടെടുത്തു. തട്ടിപ്പ് നടത്താൻ വേണ്ടി അൻപതിൽപരം വ്യാജ ഐ.ഡികൾ നിർമ്മിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും കണ്ടെടുത്തു. മുസ്ലിം അൻസാരിക്കാണ് സംഘത്തിന്റെ നേതൃത്വം. ഇയാളാണ് ലാപ്‌ടോപ് ഉപയോഗിച്ച് ഓൺലൈനിൽ ടിക്കറ്റ് എടുത്തിരുന്നത്. മറ്റ് രണ്ടുപേർ ഇവ ആവശ്യക്കാർക്ക് കൈമാറുകയാണ് പതിവ്. കഴിഞ്ഞദിവസം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ്. നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി ടിക്കറ്റുകളുമായി ബിപ്ലബ് ആണ് ആദ്യം പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നന്ദലാലിനെയും അൻസാരിയെയും പറ്റി വിവരം ലഭിക്കുന്നത്. നന്ദലാലിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും അൻസാരിയെ പന്തളത്തെ ബംഗാളികൾ താമസിച്ചിരുന്ന കേന്ദ്രത്തിൽ നിന്നുമാണ് പിടികൂടിയത്. ടിക്കറ്റുകൾ ഇതര സംസ്ഥാനക്കാർക്കാണ് ഇവർ വിറ്റിരുന്നത്. മലയാളികൾ ആരും ഇവരുടെ ഇടപാടുകാർ അല്ല. സാധാരണ ഓൺലൈൻ ടിക്കറ്റുകളും ഇവർ എടുത്തിരുന്നു. പിടിയിലായ മൂവരിൽ നന്ദലാൽ മണ്ഡലിന് മാത്രമാണ് പ്രഥമിക വിദ്യാഭ്യാസം ഉള്ളത്. പ്രതികളിൽ നിന്നും പിടികൂടിയ ടിക്കറ്റുകളിൽ 80 ശതമാനവും ഫ്‌ളൈറ്റ് ചാർജ്ജിനൊപ്പമുള്ള പ്രീമിയം തൽകാൽ ടിക്കറ്റുകളാണ്. കേസ് ഐ.ബിക്ക് കൈമാറിയേക്കുമെന്ന് ആർ.പി.എഫ്. വൃത്തങ്ങൾ സൂചിപ്പിച്ചു. ഇവരുടെ മൊബൈൽ ഫോണുകളും പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. ആർ.പി.എഫ്. ചെങ്ങന്നൂർ സി.ഐ. ആർ.എസ്. രാജേഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. കെ.എസ്. മണികണ്ഠൻ, രജിത്ത് കുമാർ, എം.ജി രാജഗോപാൽ, പി. പ്രസന്നകുമാർ, രാധാകൃഷ്ണ പിള്ള, വർഗീസ് ഐപ്പ് എന്നിവരാണ് പ്രതികളെ പിടിച്ചത്.