പ​ത്ത​നം​തിട്ട : പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ പത്തനംതിട്ടയിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ 218 കേസുകൾ പരിഗണിച്ചു. കേസുകൾ ഏറ്റവും ദ്രുതഗതിയിൽ നീതിയുക്തമായി അന്വേഷണം പൂർത്തിയാക്കി ഫയൽ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ഡി.ജി.പി പൊതു ജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിച്ചു. 30 സിവിൽ സ്വഭാവമുള്ള പരാതികളും പൊലീസ് ഉദ്യോഗസ്ഥരുടെ 25 പരാതികളും അദാലത്തിൽ പരിഗണിച്ചു.
ശബരിമല മണ്ഡലകാലത്തേക്കുള്ള ഒരുക്കങ്ങൾ രണ്ടു മാസം മുമ്പേ ആരംഭിച്ചതായി ഡി.ജി.പി പറഞ്ഞു. തീർത്ഥാടകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. ദർശനത്തിനുള്ള സൗകര്യം, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സൗകര്യങ്ങൾക്കായി പുതിയ പദ്ധതികളും ആവിഷ്​കരിച്ചിട്ടുണ്ടെന്നും സെപ്തംബർ പതിനഞ്ചോടെ നടപടികൾ പൂർത്തിയാകുമെന്നും ഡിജിപി പറഞ്ഞു.
പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സന്ദർശിച്ച ഡി.ജി.പി ജുവല്ലറി മോഷണ കേസ് അന്വേഷണത്തിൽ പൊലീസിനെ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഉപഹാരം നൽകി. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, അഡീഷണൽ എസ് .പി എസ്. ശിവപ്രസാദ്, പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവ്, അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ്, ഡി.സി.ആർ.ബി ഡിവൈ.എസ്.പി സന്തോഷ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. പ്രദീപ് കുമാർ, സ്‌​പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസ്, തിരുവല്ല ഡിവൈ.എസ്.പി ഉമേഷ് കുമാർ, ഡിവൈ.എസ്.പി രാജ്കുമാർ, വനിതാ സി.ഐ ഉദയമ്മ, തുടങ്ങിയവർ പങ്കെടുത്തു.