കൊല്ലം: ബീച്ചിന് സമീപത്തെ ബാറിൽ പെയിന്റിംഗ് തൊഴിലാളിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പള്ളിത്തോട്ടം അനുഗ്രഹ നഗറിൽ ബിപിൻ (25) പൊലീസിന് കീഴടങ്ങി. ഇന്നലെ സന്ധ്യയ്‌ക്ക് ആറുമണിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ബിപിൻ കീഴടങ്ങിയത്.
മുണ്ടയ്‌ക്കൽ നേതാജിനഗർ അമ്പാടി ഭവനിൽ രാജുവാണ് (52) വെള്ളിയാഴ്‌ച വൈകിട്ട് അടിയേറ്റ് മരിച്ചത്. രാജുവിന് മർദ്ദനമേൽക്കുന്ന സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബിപിൻ, പള്ളിത്തോട്ടം സ്‌നേഹതീരം നഗറിൽ ജോമോൻ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരെ പ്രതി ചേർത്ത് കേസെടുത്തത്. ഈസ്റ്റ് സി.ഐ ആർ.രാജേഷിനാണ് അന്വേഷണ ചുമതല.
രാജു മരിച്ചെന്ന് ഉറപ്പാക്കിയതിന് പിന്നാലെ നഗരംവിട്ട മൂന്ന് പ്രതികളും വെള്ളിയാഴ്‌ച രാത്രി ചവറ അരിനല്ലൂരിൽ ഉണ്ടെന്ന് മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ഇവിടെ എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ചോഫാവുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി പ്രതികൾ കീഴടങ്ങാമെന്ന് ഇടനിലക്കാർ മുഖേനെ അറിയിച്ചെങ്കിലും തങ്ങൾ പിടികൂടിക്കോളാമെന്ന നിലപാടിലായിരുന്നു പൊലീസ്.
ബിപിന്റെ തൊപ്പി രാജു തലയിൽ വച്ചതിനെ തുടർന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണം. മുഖത്ത് വിപിന്റെ അടിയേറ്റ് നിലത്തുവീണ രാജു തൽക്ഷണം മരിച്ചു. രാജുവിനെ ബിപിൻ അടിക്കുന്നതിന്റെയും നിലത്തുവീണ രാജുവിന്റെ തലയിൽ നിന്ന് ബിപിൻ തൊപ്പി ഊരിയെടുത്ത് പോകുന്നതിന്റെയും ദൃശ്യങ്ങൾ കാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായ ബാർ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി 302 (കൊലപാതകം), ഐ.പി.സി 34 (ഒന്നിൽ കൂടുതൽ പേർ സംഘം ചേർന്നുള്ള ആക്രമണം) എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. അടിയുടെ ആഘാതത്തിൽ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് രാജുവിന്റെ മരണകാരണമായത്.