photo
നാശത്തിലായ പൂഴിക്കാട്ട് ചിറ

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ കോട്ടാത്തല നാലാം വാർഡിൽ ഉൾപ്പെടുന്ന കോട്ടാത്തല പൂഴിക്കാട്ട് ചിറ സംരക്ഷണ പദ്ധതികളില്ലാതെ നാശത്തിൽ. സമീപത്തെ പൂഴിക്കാട്ട് ലക്ഷംവീട് കോളനിയിലെ താമസക്കാർക്ക് വലിയ അനുഗ്രഹമായിരുന്ന ചിറ നാല് വർഷമായി പൂർണമായും നശിച്ചുകിടക്കുകയാണ്. സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞിട്ടുണ്ട്. ഇത് പുനർനിർമ്മിക്കാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇവിടത്തെ വെള്ളം വർഷങ്ങളായി മലിനമായിക്കിടക്കുകയാണ്. വെള്ളത്തിൽ നിറവ്യത്യാസം കണ്ടുതുടങ്ങിയ ദിവസം മുതൽ ഗ്രാമവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ ചിറ വറ്റിച്ച് ഇതിന് പരിഹാരമുണ്ടാക്കാൻ നടപടിയുണ്ടായില്ല. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വർഷങ്ങൾക്ക് മുൻപ് ചിറയിലെ വെള്ളം വറ്റിച്ചിരുന്നെങ്കിലും ചെളി പൂർണമായും കോരി മാറ്റാത്തതിനാൽ വേണ്ടുന്ന ഗുണം ചെയ്തില്ല. പിന്നീട് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടുമില്ല. ഈ മലിന ജലമാണ് കോളനിയിലെ ചില വീട്ടുകാർ ഇപ്പോൾ കുളിക്കാനും തുണി അലക്കാനുമൊക്കെയായി ഉപയോഗിക്കുന്നത്.

ജലസമൃദ്ധിയുടെ പഴയകഥ

പതിറ്റാണ്ടുകൾക്ക് മുമ്പ് പൂഴിക്കാട് പ്രദേശത്തിന് ഏറെ അനുഗ്രഹമായിരുന്നു ഈ ചിറ. കുളിക്കാനും തുണി അലക്കാനും നീന്തലിനുമൊക്കെയായി നിരവധി പേർ ഇവിടെയെത്തിയിരുന്നു. ചിറയോട് ചേർന്ന് അനർട്ടിന്റെ സഹായത്തോടെ കുടിവെള്ള പദ്ധതിയും തയ്യാറാക്കിയിരുന്നതാണ്. പിന്നീട് ഇത് നശിച്ചു. കോളനിയിൽ കിണറില്ലാത്ത വീടുകൾ ഇപ്പോഴുമുണ്ട്. അവർക്കൊക്കെ വലിയ ആശ്വാസമായിരുന്നു ഈ ചിറ.

ചിറ സംരക്ഷിക്കണം

പൂഴിക്കാട്ട് ചിറ സംരക്ഷിക്കാൻ അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണം. കൽക്കെട്ടുകൾ ഇടിഞ്ഞു തുടങ്ങിയത് തുടക്കത്തിലേ പുനർ നിർമ്മിച്ചില്ലെങ്കിൽ മൊത്തത്തിൽ ഇടിയും. മഴ മാറിയാൽ ഉടൻതന്നെ നിർമ്മാണപ്രവർത്തനം തുടങ്ങണം. വെള്ളം ശുദ്ധിയാക്കി ഉപയോഗപ്രദമാക്കണം.

(ജാസ്മിൻ, പ്രദേശവാസി)