നിർമ്മാണ ചെലവ് 1.19 കോടി
വിമാനത്താവളങ്ങളിലേതിന് സമാനമായ സജ്ജീകരണം
കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലുള്ള ടോയ്‌ലറ്റ് ബ്ലോക്ക് കൊല്ലം ബീച്ചിൽ നിർമ്മിക്കാനൊരുങ്ങുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ടോയ്ലറ്റ് ബ്ലോക്ക് സ്ഥാപിക്കുന്നതെങ്കിലും ബീച്ചിലെത്തുന്ന തദ്ദേശീയർക്കും ഇത് ഉപയോഗിക്കാം.
വിമാനത്താവളങ്ങളിലേതിന് സമാനമായ സൗകര്യങ്ങളാകും ടോയ്ലറ്റ് ബ്ലോക്കുകളിലുണ്ടാകുക. ഇടക്കിടെയുള്ള അറ്റകുറ്റപ്പണി ഒഴിവാക്കാൻ ഉയർന്ന നിലവാരത്തിലുള്ള സാമഗ്രികളാണ് ടോയ്‌ലറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുക. വിശ്രമത്തിനുള്ള സൗകര്യവും ഉണ്ടാകും. മികച്ച പരിപാലനമാണ് ടോയ്‌ലറ്റ് ബ്ലോക്കിന്റെ മറ്റൊരു പ്രത്യേകത. ഹരിത ചട്ടങ്ങൾ പാലിച്ചും സോളാർ വൈദ്യുതി ഉപയോഗിച്ചുമാകും പ്രവർത്തനം. ടൂറിസം വകുപ്പാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കിറ്റ്കോയാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
പ്രത്യേകതകൾ
# ഉയർന്ന നിലവാരത്തിലുള്ള ഫിറ്റിംഗ്സ്
# ശുചിത്വം
# എയർ കണ്ടിഷൻ സംവിധാനം
2 മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും
18 മാസമാണ് നിർമ്മാണ കാലാവധി
കോർപ്പറേഷന്റെ മറൈൻ അക്വേറിയത്തോട് ചേർന്നുള്ള 10 സെന്റ് റവന്യൂ ഭൂമിയിലാണ് ടോയ്‌ലറ്റ് സമുച്ചയം നിർമ്മിക്കുക.
കൊല്ലം ബീച്ചിൽ ഇപ്പോൾ നടന്നുവരുന്ന 1.5 കോടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പുറമേയാണ് ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നത്. ആശ്രാമം മൈതാനത്തും സമാനമായ പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട്.''
എം. മുകേഷ് എം.എൽ.എ
6 സ്ഥലത്ത് സ്ഥാപിക്കും
കൊല്ലം ബീച്ചിന് പുറമേ, വർക്കല ബീച്ച്, വയനാട് ജില്ലയിലെ പൂക്കോട്, ഫോർട്ട് കൊച്ചി, കണ്ണൂരിലെ പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളിലും ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിക്കുന്നുണ്ട്. ആറിടത്തെയും പരിപാലന ചുമതല ഒരു ഏജൻസിക്കാകും. ചെറിയ തുക യൂസർ ഫീ നൽകേണ്ടി വരും.