കൊല്ലം: മൂന്ന് കുഞ്ഞുങ്ങളുമായാണ് പ്രാക്കുളം സ്വദേശിനി സൗമ്യ ഗവ. വിക്ടോറിയ ആശുപത്രിയിലെ 'താരാട്ട്' വന്ധ്യതാനിവാരണ ക്ലിനിക്കിന്റെ കുടുംബ സംഗമത്തിലെത്തിയത്. ആദ്യ പ്രസവം സമ്മാനിച്ച കുരുന്നുകളായ തന്മയ, ചിന്മയ, വിസ്മയ എന്നിവരായിരുന്നു സംഗമത്തിലെ താരങ്ങൾ. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ജീവിതത്തിൽ സന്തോഷം നിറച്ചെത്തിയ കുഞ്ഞുങ്ങൾ, മാതാപിതാക്കൾ, മാതാപിതാക്കളാകാൻ ഒരുങ്ങുന്ന ദമ്പതികൾ എന്നിവർക്കായി ഒരു ദിനം ഒരുക്കുകയായിരുന്നു ഗവ വിക്ടോറിയ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്കിലെ നോഡൽ ഓഫീസറും കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോ. ജെ. അഞ്ജലിയും സംഘവും.
'താരാട്ട് ' കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. നൂതന സൗകര്യങ്ങളോടെ കൂടുതൽ ആധുനിക സംവിധാനങ്ങൾ ചികിത്സയ്ക്കായി ലഭ്യമാക്കുമെന്നും സേവന സന്നദ്ധരായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പ്രവർത്തനമാണ് ക്ലിനിക്കിന്റെ വിജയമെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ വേണുഗോപാൽ അദ്ധ്യക്ഷയായി.
മാതൃ ശിശു ആരോഗ്യം എന്ന വിഷയത്തിൽ ആർ.സി.എച്ച് ഓഫീസർ ഡോ കൃഷ്ണ വേണി, പാരന്റിംഗ് സംബന്ധമായ സംശയങ്ങൾക്ക് വിക്ടോറിയ ആശുപത്രി കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ ഡോ. ശ്രീകുമാരി എന്നിവർ ക്ലാസുകൾ നയിച്ചു. സംഗമത്തിനെത്തിയ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള മൊമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മിനി എസ്. നായർ, നഴ്സിംഗ് സൂപ്രണ്ടുമാർ, എച്ച്. എം. സി അംഗങ്ങൾ, നഴ്സിംഗ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
2014-15 കാലയളവിലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വന്ധ്യതാനിവാരണ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചത്. ഇതിനകം അന്യ ജില്ലകളിൽ നിന്നടക്കം അഞ്ഞൂറോളം പേർ ഇവിടെ ചികിത്സ തേടി എത്തിയിരുന്നു