കൊട്ടാരക്കര: ആയുർവേദ അരിഷ്ടത്തിൽ ആൽക്കഹോൾ ചേർത്ത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവർക്ക് വില്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മീയണ്ണൂർ കൊട്ടറ പുത്തൻവീട്ടിൽ മധുവിനെയാണ് (49) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മധുവിന്റെ ഉടമസ്ഥതയിൽ മീയണ്ണൂരിലുള്ള എം.ബി ആയുർവേദിക് എന്ന ആയുർവേദ സ്ഥാപനത്തിന്റെ മറവിലായിരുന്നു കച്ചവടം. സ്ഥാപനത്തിൽ ആൽക്കഹോൾ ചേർത്ത അരിഷ്ടം കച്ചവടം നടക്കുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഉള്ളവർ ഇടപാടുകാരായി എത്തുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കൊട്ടാരക്കര ഡിവൈ.എസ്.പി നാസറുദ്ദീന്റെ നിർദ്ദേശപ്രകാരം പൂയപ്പള്ളി എസ്. ഐ രാജേഷ് കുമാർ, എഴുകോൺ എസ്.ഐ ബാബു കുറുപ്പ്, എ.എസ്.ഐമാരായ ആശിഷ് കോഹൂർ, അശോകൻ, സി.പി.ഒ ഹരി, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പുലർച്ചെ കച്ചവടം നടക്കുന്നതിനിടയിൽ പ്രതിയെ പിടികൂടിയത്.