c
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രഅയപ്പ് സമ്മേളനവും സംസ്ഥാന കമ്മിറ്റിയോഗവും കൊല്ലത്ത് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു.

 പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചു

കൊല്ലം: അധികാരത്തിൽ വരുന്നവർ പറയുന്നത് കേട്ട് താളം തുള്ളേണ്ടവരവല്ല പൊലീസെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രഅയപ്പ് സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും കന്റോൺമെന്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലോക്കപ്പ് മർദ്ദനം ഇപ്പോഴും നടക്കുന്നു. ലോക്കപ്പിൽ തല്ലിക്കൊല്ലാൻ ആരാണ് അധികാരം നൽകിയത്. സേനയിൽ ചിലർക്കെങ്കിലും ക്രിമിനൽ മനോഭാവമുണ്ട്. അതിനെ ഒരു തരത്തിലും അംഗീകരിക്കില്ല.തെറ്റായ വാദഗതികൾ പൊലീസ് സേനാംഗങ്ങളിൽ നിന്ന് തന്നെ ഉയരാറുണ്ട്. സേനാംഗങ്ങളിൽ ചിലർ തന്നെ വാർത്തകൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകാൻ ശ്രമിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ സേനയിൽ അച്ചടക്കം പൂർണ്ണമായി നിലനിറുത്താൻ കഴിയുന്നുണ്ടോ?

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും കൊല്ലം ജില്ലയിൽ ശക്തമാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന നിർവാഹക സമിതിയംഗം എസ്.റജിമോൾ അനുശോചനപ്രമേയം അവതരിപ്പിച്ചു.

ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ്, ക്രൈംബ്രാഞ്ച് എസ്.പി എൻ.അബ്ദുൾ റഷീദ്, കൊല്ലം എ.സി.പി എ.പ്രദീപ്കുമാർ, കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജെ.ജോൺ, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, സ്വാഗതസംഘം ജനറൽ കൺവീനർ ജിജു സി.നായർ, ജോയിന്റ് കൺവീനർ എസ്.നജീം എന്നിവർ പ്രസംഗിച്ചു.

മന്ത്രി പോകുന്നത് അറിഞ്ഞില്ലെന്ന്

പൊലീസ് പറയുന്നത് തെറ്റല്ലേ?

കൊല്ലം: ചക്കുവള്ളി മയ്യത്തുംകരയിൽ മന്ത്രിയുടെയും റൂറൽ എസ്.പി ഹരിശങ്കറിന്റെയും വാഹനങ്ങൾ ഗതാഗത കുരുക്കിൽ പെട്ടതിന് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌ത സംഭവം മന്ത്രി പ്രസംഗത്തിനിടെ പരാമർശിച്ചു. മന്ത്രി അതുവഴി പോകുന്ന കാര്യം അറിഞ്ഞില്ലെന്ന് സേനയിലെ ചിലർ പറയുന്നത് തെറ്റാണ്. താമരക്കുളത്ത് നിന്ന് ചക്കുവള്ളി വഴി വരുന്ന കാര്യം കൃത്യമായി അറിയിച്ചിരുന്നു. അറിയിക്കാതെ എങ്ങും പോകാറില്ല. വസ്‌തുതകളെ പൊലീസ് ഉദ്യോഗസ്ഥർ വളച്ചൊടിക്കരുത്. എസ്.പിയുടെ വാഹനവും ഇതേ ഗതാഗത കുരുക്കിൽ പെട്ടു. കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എസ്.പി നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്‌തത്. എങ്കിലും സസ്‌പെൻഷൻ പിൻവലിക്കണമെന്ന് താൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവരെ തിരികെ എടുത്തതെന്നും മന്ത്രി പറഞ്ഞു.

പിരിമുറുക്കം ഉണ്ടായാലുടനെ ആത്മഹത്യ ചെയ്യണോ?

കൊല്ലം: മാനസിക പിരിമുറുക്കം പൊലീസ് സേനയിൽ മാത്രമല്ല ഉള്ളതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ. ആരോഗ്യ വകുപ്പിലുള്ളവരും 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നു. മാനസിക പിരിമുറുക്കം ഉണ്ടായാലുടനെ ആത്മഹത്യ ചെയ്യണോ?

സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയുന്ന പരിശീലന രീതികൾ പൊലീസ് സേനയിൽ ഉണ്ടാകണം. ബ്രീട്ടീഷുകാരുടെ കാലത്തെ പരിശീലന സമ്പ്രദായം മാറണം.ജനവിരുദ്ധമാണ് അത്തരം പരിശീലന രീതികളെന്നും മന്ത്രി പറഞ്ഞു.