ഓച്ചിറ: ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ ഓച്ചിറയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത രീതിയിൽ വെള്ളക്കെട്ടുണ്ടായി. പായിക്കുഴി, മേമന, മഠത്തിൽകാരാഴ്മ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. അഞ്ച് മണിക്കൂറോളം തുടർച്ചയായി മഴ പെയ്തതിനാൽ റോഡുകളിൽ ഗതാഗത തടസം ഉണ്ടായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, വില്ലേജ് ഓഫീസർ ചന്ദ്രൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ വെള്ളം ഒഴുക്കി വിട്ടാണ് വെള്ളക്കെട്ടിന് ഒരു പരിധി വരെ ശമനമുണ്ടാക്കിയത്.
കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
തഴവ: പാറ്റോലി തോട് കരകവിഞ്ഞ് ഒഴുകി തഴവയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് അധികൃതർ നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളം ഒഴുകിയിരുന്ന ഓടകൾ നികത്തിയതും, പാറ്റോലി തോടിന് പാർശ്വ ഭിത്തിയില്ലാത്തതും, അനധികൃത നിലം നികത്തലുമാണ് വെള്ളക്കെട്ടുണ്ടാകുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.