ഗുരുവായൂർ: നഗരസഭാ പരിധിയിലെ മുഴുവൻ തോടുകളും സർവേ നടത്തി കൈയേറ്റം ഒഴിപ്പിക്കാനും വൃത്തിയാക്കാനും കൗൺസിൽ തീരുമാനിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കാനകൾ നിർമ്മിച്ചതും, വലിയ തോട് വൃത്തിയാക്കിയതും വെള്ളക്കെട്ട് കുറച്ചുവെന്ന് പ്രതിപക്ഷ അംഗങ്ങൾ തന്നെ പ്രശംസിച്ചു. വലിയ തോട് ഡ്രഡ്ജർ ഉപയോഗിച്ച് വൃത്തിയാക്കിയ മാതൃകയിൽ മറ്റ് തോടുകളും വൃത്തിയാക്കണമെന്നും നിർദേശമുണ്ടായി.

കനത്ത ദുരിതം ഉണ്ടായ ചൊവ്വല്ലൂർപ്പടി, ഇരിങ്ങപ്പുറം, ചക്കംകണ്ടം, വാഴപ്പുള്ളി, തലേങ്ങാട്ടിരി പ്രദേശങ്ങളെ പ്രത്യേകം പരിഗണിക്കണമെന്ന് ടി.ടി. ശിവദാസൻ ആവശ്യപ്പെട്ടു. ഇതിനിടെ വെള്ളക്കെട്ടിന്റെ ദുരിതമില്ലാത്തവർ ദുരിതാശ്വാസ ക്യാമ്പിലെത്തിയെന്ന ആരോപണവുമായി കോൺഗ്രസ് കൗൺസിലർ പി.എസ്. രാജൻ രംഗത്തെത്തി. മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങളുടെ പേര് വിവരം വാർത്താക്കുറിപ്പായി നൽകണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. അടുത്ത മാസം ഒന്ന് മുതൽ വസ്തു നികുതിക്ക് ഓൺലൈൻ പേയ്‌മെന്റ് സംവിധാനം നടപ്പാക്കും.

എല്ലാ കൗൺസിലർമാരുടെയും ഒരു വർഷത്തെ ഓണറേറിയം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. അമ്പാടി കെട്ടിടം റീടെൻഡർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗം എ.ടി. ഹംസ ഇറങ്ങിപ്പോയി. വി.എസ്. രേവതി അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി. വിനോദ്, കെ.വി. വിവിധ്, എ.പി. ബാബു, എ.ടി. ഹംസ, ഷൈലജ ദേവൻ, എ.പി. ബാബു, ജലീൽ പണിക്കവീട്ടിൽ, ബഷീർ പൂക്കോട്, ടി.കെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.