തൃശൂർ: ഇടമലയാർ അണക്കെട്ടിലെ വെള്ളം അങ്കമാലിയിലെ മൂക്കന്നൂരിനടുത്ത് ലിങ്ക് കനാൽ വഴി വിതരണം ചെയ്യുന്നതിന് ഭുതംകുറ്റി ബ്രാഞ്ച് കനാൽ ലിങ്ക് കനാലായി നിർമ്മിക്കുന്നതിന് ആസുത്രണ ബോർഡിന്റെ അനുമതി എത്രയും വേഗം ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർക്കാണ് നിർദ്ദേശം നൽകിയത്.

ഇടമലയാർ ജലസേചന പദ്ധതിയുടെ ലക്ഷ്യം അണക്കെട്ടിൽ നിന്നും ജലം ഭൂതത്താൻ കെട്ട് ബാരേജിൽ സംഭരിച്ച് കെ.പി കനാൽ വഴി എറണാകുളം ജില്ലയിലെ 14,394 ഹെക്ടർ സ്ഥലത്ത് കൃഷിക്ക് ജലസേചനം നടത്തുക എന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ മെയിൻ കനാലിന് 31.272 കിലോമീറ്റർ നീളമുണ്ട്. ഇത് രണ്ടായി തിരിഞ്ഞ് ലോ ലെവൽ കനാലും ലിങ്ക് കനാലുമായി വേർതിരിയുന്നു.

ലിങ്ക് കനാലിന് 7.576 കിലോമീറ്റർ നീളമുണ്ട്. 2 കിലോമീറ്റർ പണി പൂർത്തിയാക്കി. 2 മുതൽ 3 കിലോമീറ്റർ വരെയുള്ള ഭാഗത്തിന്റെ 90 ശതമാനം ഭുമി ഏറ്റെടുക്കൽ കഴിഞ്ഞു. 3 മുതൽ 4 കിലോമീറ്റർ വരെയുള്ള ഭാഗത്തിന്റെ ഭുമി ഏറ്റെടുക്കൽ പൂർത്തിയാക്കി കനാൽ പൂർത്തീകരിക്കേണ്ടിയിരിക്കുന്നു. 4 കിലോമിറ്റർ മുതൽ 7.575 കിലോമീറ്റർ വരെയുള്ള ഭാഗത്ത് നിലവിലുള്ള ഭൂതംകുറ്റി ബ്രാഞ്ച് കനാൽ ലിങ്ക് കനാലായി പുനർനിർമ്മിക്കണം.

ഇതിന്റെ തുടർ നടപടികൾക്കായി ആസൂത്രണ ബോർഡിന്റെ സാങ്കേതിക സമിതി സ്ഥലം സന്ദർശിച്ച് 86 കോടിയുടെ വിശദമായ റിപ്പോർട്ട് ആസൂത്രണ ബോർഡിന് സമർപ്പിച്ചിരിക്കുകയാണ്. ബോർഡിന്റെ അനുമതി ലഭിച്ചാൽ ലിങ്ക് കനാൽ നിർമ്മാണം പൂർത്തിയാക്കി ജലസേചനം നടത്താൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊരട്ടി സ്വദേശി ജോസ് പോൾ നൽകിയ പരാതിയിലാണ് നടപടി.