കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. കനോലി കനാലിനെയും ചിറയ്ക്കൽ ചെറുപുഴ തോടിനെയും ബന്ധപ്പെടുത്തി പുതിയ കനാൽ നിർമ്മിച്ച് കെട്ടിനിൽക്കുന്ന ജലം ഒഴുക്കിവിടാൻ പ്ലാൻ തയ്യാറാക്കാനും തോടുകളുടെ ആഴം കൂട്ടി വൃത്തിയാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
മഴ മാറിയിട്ടും എടത്തിരുത്തിയിലെ വെള്ളക്കെട്ട് മാറാത്ത സാഹചര്യത്തിൽ ഇവിടം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ വെള്ളക്കെട്ട് രൂക്ഷമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ഇറിഗേഷൻ ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു. മഴ മാറിയിട്ടും പഞ്ചായത്തിലെ കോഴിത്തുമ്പ് കോളനി, അയ്യംപടി കോളനി, കനാൽ പരിസരം, ഏറാക്കൽ, മധുരംംപിള്ളി എന്നീ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുള്ളത്.
കരുവന്നൂർ ഹരിപുരം ബണ്ട് പൊട്ടിയ വെള്ളം കനാലിലേക്ക് ഒഴുകിയതും വെള്ളക്കെട്ടിന് കാരണമായി. പ്രദേശത്തെ ആളുകൾ മുഴുവനും ക്യാമ്പുകളിലും ബന്ധുവീടുകളുമായി താമസിക്കുകയാണ്. വെള്ളം വീണ്ടും പൊങ്ങാൻ തുടങ്ങിയപ്പോൾ ക്യാമ്പുകളിൽ നിന്ന് ഒഴിഞ്ഞു പോയവരും തിരികെ ക്യാമ്പുകളിലേക്ക് തിരികെ എത്തിയിരുന്നു. ചൂലൂർ ഐ.ടി.ഐ, പുളിഞ്ചോട് എ.എ.ഐ. എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലുള്ള ക്യാമ്പിൽ 60 കുടുംബങ്ങൾ ഇപ്പോഴുമുണ്ട്.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വൈസ് പ്രസിഡന്റ് എ.വി. സതീഷ്, വില്ലേജ് ഓഫീസർ പി.എ. ഷക്കീർ, പഞ്ചായത്ത് അംഗം എ.കെ ജമാൽ എന്നിവരോടൊപ്പമായിരുന്നു കളക്ടർ വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.