noushad-murder

ചാവക്കാട്: പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ കൂടി അറസ്റ്റിൽ. ഗൂഢാലോചന നടത്തിയ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി സ്വദേശി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ (37), പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് പാലയൂർ സ്വദേശി കരിപ്പയിൽ ഫാമിസ് അബൂബക്കർ (43) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, ക്രൈം ബ്രാഞ്ച് എ.സി.പി സി.ഡി ശ്രീനിവാസൻ, കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

പുന്ന നൗഷാദിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതിൽ ഇവർ പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. എസ്.ഡി.പി.ഐ പ്രവർത്തകനായ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിൻ (26), പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നൗഷാദിന്റെ കൊലപാതകം എൻ.ഐ.എ അന്വേഷിക്കണമെന്ന് നൗഷാദിന്റെ കുടുംബം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജൂലായ് 30ന് വൈകീട്ട് ആറരയോടെയാണ് പതിനഞ്ചംഗ കൊലയാളി സംഘം ഏഴ് ബൈക്കുകളിലെത്തി ചാവക്കാട് പുന്ന സെന്ററിൽ വെച്ച് നൗഷാദ് അടക്കം നാലുപേരെ വെട്ടി പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ മരണമടഞ്ഞു. കേസിലകപ്പെട്ട മറ്റു പ്രതികളെയും ഉടനെ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.