തൃശൂർ: പ്രളയ ദുരിതം നേരിട്ട കർഷകരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വിൽക്കുന്നതിന് എല്ലാ ജില്ലകളിലും കർഷക സാന്ത്വനം പദ്ധതി നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു. തേക്കിൻകാട് മൈതാനിയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർഷക സാന്ത്വനം കർഷക വിപണിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായി രണ്ടാം വർഷവും ഉണ്ടായ പ്രളയം കർഷകരെ തകർത്തു.
ഇതിനൊപ്പം ഉത്പന്നങ്ങൾക്ക് വില ലഭിക്കാത്ത സാഹചര്യവും പ്രളയത്തിന് ശേഷം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓണത്തിന് മുന്നോടിയായി ഇത്തരമൊരു സംരംഭത്തിന് കൃഷി വകുപ്പ് തുടക്കം കുറിക്കുന്നത്. ഇതിലൂടെ കർഷകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ സ്വീകരിച്ച് വിൽക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷി വകുപ്പിന്റെ ഓണ വിപണി അവസാനിക്കുന്നത് വരെ ഈ സംരംഭം എല്ലാ ജില്ലയിലും തുടരാനാണ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു വിപണിയിൽ നിന്ന് പരമാവധി കാർഷിക ഉത്പന്നങ്ങൾ വാങ്ങി പൊതുസമൂഹം കർഷകർക്ക് താങ്ങായി നിൽക്കണമെന്ന് മന്ത്രി പറഞ്ഞു. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. ആദ്യവിൽപ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. കണ്ണൻ സ്വാമി, ഇളവരശി, ശ്രീകുമാർ എന്നിവർ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.
ജില്ലാ കളക്ടർ എസ്. ഷാനവാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജെന്നി ജോസഫ്, കോർപറേഷൻ കൗൺസിലർമാരായ ഷീബ ബാബു, എം.എസ്. സമ്പൂർണ, എസ്. മഹേഷ്, ശാന്ത അപ്പു, പൂർണിമ, ലളിതാംബിക, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. 21 ഇനങ്ങളാണ് വിപണിയിൽ വിൽപ്പനയ്ക്കുള്ളത്. നിലവിൽ സെപ്തംബർ രണ്ട് വരെയും തുടർന്ന് കൃഷി വകുപ്പിന്റെ ഓണം വിപണി അവസാനിക്കുന്നത് വരെയും വിൽപ്പന ഉണ്ടാകും. രാവിലെ 10 മുതൽ രാത്രി എട്ട് വരെ ഉൽപന്നങ്ങൾ ഇവിടെ നിന്ന് വാങ്ങാം.