തൃശൂർ : മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡിനർഹനായ ഹരീഷ് മാഷെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരം. കയ്പമംഗലം ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനാണ് ശ്രീനാരായണപുരം സ്വദേശിയായ കെ.കെ. ഹരീഷ്‌കുമാർ. അദ്ധ്യാപക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. ആദ്യമായി അപേക്ഷിച്ചപ്പോൾ തന്നെ അദ്ധ്യാപക അവാർഡ് ലഭിച്ച സന്തോഷത്തിലാണ് ഹരീഷും സഹപ്രവർത്തകരും വിദ്യാർത്ഥികളും. രണ്ട് വർഷം മുമ്പാണ് കയ്പ്പമംഗലം ഫിഷറീസ് സ്‌കൂളിലെത്തുന്നത്. സ്‌കൂൾ വളപ്പിലെ പച്ചക്കറി കൃഷി, ഗണിതപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ, മെച്ചപ്പെട്ട സ്‌കൂൾ ലൈബ്രറി, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ, സജീവമായ പി.ടി.എ, കാർഷിക പരിപാടികൾ തുടങ്ങി നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് ഇദേഹത്തിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടപ്പാക്കിയത്. വിവിധ സാഹചര്യങ്ങളിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികളെ പാഠ്യപാഠ്യേതര രംഗത്ത് മികവുറ്റവരാക്കാൻ ഇദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ ജനശ്രദ്ധയാകർഷിച്ചതാണ്. 1983 ൽ വേങ്ങര യു.പി.സ്‌കൂളിൽ താത്കാലിക അദ്ധ്യാപകനായി അദ്ധ്യാപക മേഖലയിൽ പ്രവർത്തനമാരംഭിച്ച കണക്കുംപറമ്പിൽ ഹരീഷ് ഈ രംഗത്ത് മാതൃകാപരമായ 36 വർഷങ്ങൾ പൂർത്തിയാക്കി. അടുത്ത വർഷം റിട്ടയർ ചെയ്യാനിരിക്കുകയാണ്്. അവിട്ടത്തൂർ എൽ.ബി.എസ് എം. അദ്ധ്യാപികയായ ഹസിതയാണ് ഭാര്യ. ഡൽഹി യൂണിവേഴ്‌സിറ്റി എം.എ സോഷ്യാളജി വിദ്യാർത്ഥിനിയായ അനാമിക മകളാണ്.