തൃശൂർ: നഗരത്തിലെ ക്ഷേത്രപറമ്പിൽ നിന്നും രണ്ട് കഞ്ചാവു ചെടികൾ കണ്ടെത്തി. പാറമേക്കാവ് ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേർന്നുള്ള ഭാഗത്താണ് ഇവ കണ്ടെത്തിയത്. ഈ ഭാഗത്ത് കാടു പിടിച്ച സ്ഥലത്തു നിന്നും ഉദ്ദേശം ഒമ്പത് (258 സെ.മി) അടിയും അഞ്ച് (168 സെ.മി) അടി ഉയരവുമുള്ള നിറയെ ശാഖകളുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
ഒന്നര ആൾ പൊക്കത്തിലുള്ള ചെടികൾ പൊന്തക്കാടിനുള്ളിൽ തഴച്ചുവളരുകയായിരുന്നു. കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തോന്നിയ തൊഴിലാളികൾ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ എക്‌സൈസ് വകുപ്പിനെ വിവരം അറിയിച്ചു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
കഞ്ചാവ് നട്ടുവളർത്തിയതായി തോന്നുന്നില്ലെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളിൽ നിന്നും വളർന്നതാവാനുള്ള സാദ്ധ്യതയാണ് സംഘം വിലയിരുത്തുന്നത്. പറിച്ചെടുത്ത ചെടികൾ പിന്നീട് നശിപ്പിച്ചു. സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. പരിശോധനയിൽ സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ ജിജു പി. ജോസിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ഷാജി, പ്രിവന്റീവ് ഓഫീസർ വി.എ ഉമ്മർ, സിവിൽ എക്‌സൈസ് ഓഫീസർ ബിബിൻ ഭാസ്‌കർ, സെൽവി, ഡ്രൈവർ ഗിരീഷ് എന്നിവർ പങ്കെടുത്തു. ദേവസ്വം മാനേജർ സുകുമാരൻ, ആനച്ചമയം സൂപ്രണ്ട് കെ. സുരേന്ദ്രൻ, കമ്മിറ്റി അംഗം കെ. മോഹനൻ എന്നിവരും സന്നിഹതരായി.