വിതുര: കാട് വിട്ട് നാട്ടിൽ ചേക്കേറിയ കുരങ്ങൻമാർ വീട്ടിൽ കയറി ആക്രമണം തുടങ്ങി. കഴിഞ്ഞ ദിവസം തൊളിക്കോട് പഞ്ചായത്തിലെ മലയടി വെട്ടയിൽ ആദിവാസി ഉൗരിൽ താമസിക്കുന്ന കമലമ്മ, രാധമ്മ എന്നിവരെ വീട്ടിൽ അതിക്രമിച്ച് കയറിയ കുരങ്ങൻമാർ കടിച്ച് പരിക്കേൽപ്പിച്ചു. ഇരുവരുടെയും കൈയിലും കാലിലും കഴുത്തിലും ഗുരുതരമായി മുറിവേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തോളം കുരങ്ങൻമാർ സംഘത്തിലുണ്ടായിരുന്നു. വീട്ടിലെ സാധനങ്ങൾ മുഴുവൻ നശിപ്പിച്ചു.
കമലമ്മയും രാധമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുരങ്ങൻമാരുടെ ആക്രമണത്തിൽ പരിക്കേറ്റെങ്കിലും നാട്ടുചികിത്സ നടത്തി വിശ്രമിക്കുകയായിരുന്നു ഇരുവരും. മുറിവ് പഴുത്തതോടെ സമീപവാസികൾ ഇടപെടുകയും പുളിമൂട് വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ ബുധനാഴ്ച രാത്രി വീട്ടിലെത്തി ഇരുവരെയും വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ മുറിവുകൾ അതീവ ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇൗ മേഖലയിൽ മുൻപും വാനരൻമാർ നിരവധി പേരെ ആക്രമിച്ചിട്ടുണ്ട്. തൊളിക്കോട് പഞ്ചായത്തിലെ വാനരശല്യത്തെക്കുറിച്ച് 28ന് 'കേരളകൗമുദി" വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വെട്ടയിൽ പ്രദേശത്ത് വാനരശല്യം വർദ്ധിച്ചതിനെ തുടർന്ന് കൃഷിചെയ്യാനാവാത്ത സ്ഥിതിയാണ്. തൊളിക്കോട് പഞ്ചായത്തിലെ മണലയം, കന്നുകാലിവനം, തോട്ടുമുക്ക്, ആനപ്പെട്ടി, നാഗര, പൊൻപാറ, ഇരുത്തലമൂല, ചാരുപാറ, പേരയത്തുപാറ, ചായം,മലയടി,വെട്ടയിൽ,വിനോബാനികേതൻ, മേഖലകളിലാണ് വാനരൻമാർ ജനത്തിന് ഭീഷണിയായി വിലസുന്നത്.
വാനരശല്യം രൂക്ഷം
കൂട്ടമായെത്തുന്ന കുരങ്ങൻമാർ കാട്ടുന്ന വിക്രിയകൾ വിവരണാതീതമാണ്. ഉപജീവനത്തിനായി കൃഷി ഇറക്കിയിരിക്കുന്ന വിളകൾ മുഴുവൻ നശിപ്പിക്കും. തെങ്ങുകളിൽ കയറി കരിക്ക് അടർത്തിയിടും. വീടുകളിൽ അതിക്രമിച്ച് കയറി ഭക്ഷണപദാർത്ഥങ്ങൾ മോഷ്ടിച്ച് തിന്നും. ഒാടുകൾ പൊളിച്ച് താഴെയിടും. ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ മുഴുവൻ കീറി നശിപ്പിക്കും. കുരങ്ങൻമാരെ ഒാടിക്കാൻ ശ്രമിച്ചാൽ ഫലം രൂക്ഷമാകും. കല്ലുകൾ പെറുക്കി തിരിച്ചെറിയും, ആക്രമിക്കും. വാനരശല്യം രൂക്ഷമായതായി ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ വനംവകുപ്പിനും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
താമസം റബർ തോട്ടങ്ങളിൽ
തൊളിക്കോട് മേഖലയിലെ റബർ തോട്ടങ്ങളിലാണ് കുരങ്ങൻമാരുടെ വാസം. റബർമരങ്ങളുടെ പട്ട വരെ നശിപ്പിക്കുന്നതായും പരാതിയുണ്ട്. വനത്തിൽ ഭക്ഷണത്തിന് ക്ഷാമം നേരിട്ടതുമൂലമാണ് കുരങ്ങൻമാർ നാട്ടിൽ ചേക്കേറിയതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇവരുണ്ടാക്കുന്നത്. തൊളിക്കോട് പഞ്ചായത്തിന് പുറമേ വിതുര പഞ്ചായത്തിലെ കല്ലാർ, ആനപ്പാറ, ചാത്തൻകോട്, ചെമ്മാംകാല, പേപ്പാറ, പൊടിയക്കാല മേഖലകളിലും കുരങ്ങൻമാരുടെ ശല്യം വർദ്ധിച്ചതായി പരാതിയുണ്ട്. പൊൻമുടി-കല്ലാർ റോഡരികിൽ പകൽ സമയത്തുപോലും കുരങ്ങൻമാർ തമ്പടിച്ചിരിക്കുന്നത് കാണാം. വിനോദസഞ്ചാരികളെയും ഇവർ ആക്രമിക്കാറുണ്ട്.
തൊളിക്കോട് പഞ്ചായത്തിലെ മലയടി വെട്ടയിൽ ആദിവാസി മേഖലയിൽ വാനരൻമാരുടെ ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മമാർക്ക് അടിയന്തര ധനസഹായം നൽകണം.
-മലയടി റസിഡന്റ്സ്