mahaguru

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ മഹാസമാധിയുടെ പുനരാവിഷ്കാരത്തോടെ ,കൗമുദി ടി.വി സംപ്രേഷണം ചെയ്ത മഹാഗുരു മെഗാ പരമ്പരയ്ക്ക് സമാപനമായി. ദിവ്യ സമാധിയുടെ പുനരാവിഷ്കാരം ഏറെ ദു:ഖഭരിതമായാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്.

ഗുരുവിന്റെ ജനനം മുതൽക്കുള്ള ജീവിതം ഭക്തിനിർഭരമായി അവതരിപ്പിച്ച പരമ്പരയുടെ ഓരോ എപ്പിസോഡും ശ്രീനാരായണീയർ ആദരവോടെ ഏറ്റെടുത്തു. മഹാസമാധിയുടെ പുനരാവിഷ്കാരമാണ് അവസാന എപ്പിസോഡിൽ സംപ്രേഷണം ചെയ്തത്. ജീവസ്സുറ്റ അവതരണരീതി കൊണ്ട് പരമ്പരയിലുടനീളം ഗുരുദേവ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞ പ്രേക്ഷകർ മഹാസമാധി നിമിഷങ്ങളുടെ ആവിഷ്കാരം വികാരവായ്പോടെയാണ് കണ്ടത്.

100 എപ്പിസോഡുകളുള്ള പരമ്പരയിൽ ഗുരുവിന്റെ ജനനം മുതൽ മഹാ സമാധി വരെയുള്ള അറിഞ്ഞതും അറിയാത്തതുമായ മുഹൂർത്തങ്ങളാണ് ആവിഷ്കരിച്ചത്. ഗുരുവിന്റെ ജനനം, പഠനം, മരുത്വാമലയിലെ തപോകാലം, അവധൂത കാലം, അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരി, ആലുവ എന്നിവിടങ്ങളിലെ കർമ്മകാണ്ഡങ്ങൾ, മഹാത്മാ ഗാന്ധിയുടെയും രബീന്ദ്രനാഥ ടാഗോറിന്റെയും സന്ദർശനങ്ങൾ, ഗുരുവിന്റെ ആദ്യ സിലോൺ യാത്ര, ദൈവദശകപ്പിറവി, കേരളകൗമുദിയുടെ ഉദയം ഉൾപ്പെടെയുള്ള മർമ്മപ്രധാനമായ ഭാഗങ്ങൾ പരമ്പരയുടെ ഭാഗമായി. മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, അയ്യങ്കാളി, വാഗ്ഭടാനന്ദൻ, രമണ മഹർഷി, ഡോ.പല്പു, ഉള്ളൂർ എസ്.പരമേശ്വരയ്യർ, കുമാരനാശാൻ തുങ്ങി ഒട്ടേറെ ചരിത്ര നായകന്മാർ പരമ്പരയിൽ കഥാപാത്രങ്ങളായി വന്നു.

തിരുവനന്തപുരം കൈരളി തിയേറ്ററിൽ ട്രെയിലർ പ്രദർശനത്തോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് മഹാഗുരു പരമ്പരയുടെ സംപ്രേഷണത്തിന് തുടക്കമിട്ടത്. ഇൗ വർഷം ഫെബ്രുവരിയിലായിരുന്നു ഇത്. തുടർന്ന് എല്ലാ ജില്ലകളിലും മഹാഗുരു റോഡ് ഷോയും നടന്നു.

മഹേഷ് കിടങ്ങിൽ സംവിധാനവും മഞ്ചു വെള്ളായണി രചനയും നിർവഹിച്ച പരമ്പരയുടെ നിർമ്മാണം കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിയാണ്. ജയൻദാസാണ് മഹാഗുരുവായി വേഷമിട്ടത്.