കോട്ടയം: ഏറ്റുമാനൂരിലെ ജുവലറി ഉടമയെ കബളിപ്പിച്ച് ആറു ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ 'സ്യൂട്ട്കേസ് സോമൻ' അറസ്റ്റിൽ. കോട്ടയം ഈസ്റ്റ് പൊലീസ് കുമളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബാങ്കിൽ പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ എടുത്തു നല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് എറണാകുളം അരയൻകാവ് സ്വദേശി സ്യൂട്ട്കേസ് സോമൻ എന്നറിയപ്പെടുന്ന വേഗപ്പറമ്പിൽ സോമൻ, ജുവലറി ഉടമയെ സമീപിച്ചത്. കഴിഞ്ഞ മാസം 8ന് ഉച്ചയോടെ കോട്ടയം കളക്‌ടറേറ്റിന് സമീപത്തെ എസ്.ബി.ഐ ശാഖയിൽ നിന്നാണ് സോമൻ പണവുമായി മുങ്ങിയത്. പണയ സ്വർണ്ണം തിരിച്ചെടുക്കാനായി ജുവലറി ഉടമയേയും കൂട്ടി കോട്ടയത്ത് എത്തിയ പ്രതി പണംവാങ്ങി ബാങ്കിലേക്കുകയറി മുങ്ങുകയായിരുന്നു. സ്വർണവുമായി എത്തുന്നതും കാത്ത് ജുവലറി ഉടമ ഏറെ നേരം എസ്.ബി.ഐ ശാഖയ്ക്ക് മുമ്പിൽ നിന്നു. കാണാതായതോടെ ബാങ്കിൽ കയറി നോക്കിയയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ഇയാൾ ഈസ്റ്റ് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു.
സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വർഷങ്ങൾക്കു മുൻപ് സമാനമായ സംഭവത്തിൽ സോമനെതിരെ കേസുള്ളതായി കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ നിന്ന് വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇന്നലെ കുമളിയിൽ നിന്ന് പിടികൂടിയത്. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ നിർമൽ ബോസ്, സബ് ഇൻസ്പെക്ടർമാരായ വേണുഗോപാൽ, തോമസ്, എ.എസ്.ഐമാരായ ഷിബുക്കുട്ടൻ, ജോർജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.