കിളിമാനൂർ: 'കൊച്ചു പാലം" ഇനി വെറും ''കൊച്ചു"പാലമല്ല, വലിയ പാലമാണ്. രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് കിളിമാനൂർ - ആലംകോട് റോഡിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള കൊച്ചുപാലത്തിന്റെ മുഖംതന്നെ മാറുന്നത്.കാലപ്പഴക്കത്താലും സ്ഥലപരിമിതിയാലും ഏറെ വെല്ലുവിളികൾ നേരിട്ടിരുന്ന പാലമാണിത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരികൾ തകരുകയും, കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്ത് വരികയും ചെയ്തിരുന്നു. കൈവരികൾ തകർന്നതോടെ പാലത്തിലൂടെ കാൽ നടയാത്രയായി പോകുന്നവർ വാഹനങ്ങൾ വന്നാൽ തോട്ടിലേക്ക് വീഴുന്ന അവസ്ഥയാണുണ്ടായിരുന്നത്. പഞ്ചായത്ത് പാലത്തിന് സമാന്തരമായി ഇരുമ്പ് നടപ്പാലം നിർമ്മിച്ചെങ്കിലും ,കൊച്ചു പാലത്തിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ പോകാൻ കഴിയുമായിരുന്നുള്ളൂ.
ഈ വസ്തുതകൾ ചൂണ്ടിക്കാട്ടി കേരള കൗമുദി നിരവധി തവണ വാർത്തകൾ നൽകിയിരുന്നു.
തുടർന്ന് ബി.സത്യൻ എം.എൽ.എ വിഷയത്തിൽ ഇടപെടുകയും പുതിയ പാലത്തിനുള്ള ഭരണാനുമതി ലഭിക്കുകയുമായിരുന്നു. ഈ റോഡിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആലംകോട് മുതൽ - പുതിയ കാവ് വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നവീകരിച്ചിരുന്നങ്കിലും, കൊച്ചു പാലം ഉൾപ്പെടുന്ന കിളിമാനൂർ വരെയുള്ള ഒരു കിലോമീറ്റർ വികസനമില്ലാത്ത അവസ്ഥയായിരുന്നു.
കൊച്ചു പാലം നവീകരിക്കുന്നതോടൊപ്പം പുതിയകാവ് മുതൽ - കിളിമാനൂർ വരെയുള്ള ഒരു കിലോ മീറ്റർ റോഡും നവീകരിക്കും
വികസനത്തിന് 2 കോടി രൂപയുടെ ഭരണാനുമതി.
നിർമ്മിക്കുന്നത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ
9-11 മീറ്റർ വരെ റോഡിന് വീതി കൂടും
ഗതാഗതക്കുരുക്ക് ഒഴിവാക്കും.
'' മണ്ഡലത്തിലെ പഴക്കം ചെന്ന പാലങ്ങൾ നവീകരിക്കുകയും, റോഡുകൾ ആധുനിക നിലവാരത്തിൽ ആക്കുന്നതരത്തിലുള്ള വികസനമാണ് ലക്ഷ്യം. സമയബന്ധിതമായി പണി പൂർത്തിയാക്കി ഈ റോഡ് നവീകരിക്കുന്നതോടെ മണ്ഡലത്തിലെ സംസ്ഥാന പാതയും -ദേശീയപാതയും തമ്മിൽ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ആധുനിക നിലവാരത്തിലുള്ളതാകും."- ബി.സത്യൻ, എം.എൽ.എ.