തിരുവനന്തപുരം: 'ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് രാഷ്ട്രത്തിന്റെ അഖണ്ഡതയും ദേശീയ സുരക്ഷയും കണ്ണിലെ കൃഷ്ണമണികൾ പോലെ സംരക്ഷിക്കാനുതകുന്നതും ഒപ്പം ജമ്മുകാശ്മീരിന്റെ വികസനത്തിനും വളർച്ചയ്ക്കും വഴിതെളിക്കുന്നതുമാണ് ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ച ജമ്മുകാശ്മീർ ബിൽ എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഒരു ചരിത്രപരമായ തെറ്റാണ് പതിറ്റാണ്ടുകൾക്കുശേഷം ഇവിടെ തിരുത്തപ്പെടുന്നത്.
പാർലമെന്റിൽ ഇന്നലെ അമിത് ഷാ അവതരിപ്പിച്ച ജമ്മുകാശ്മീർ ബിൽ പ്രതിപക്ഷത്തെ ഏറെ കക്ഷികളുടെ കൂടി പിന്തുണ പിടിച്ചുപറ്റി എന്നത് അതിന്റെ ചരിത്രപരവും ദേശീയവുമായ പ്രാധാന്യം വിളിച്ചറിയിക്കുന്നു. സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനെ കാണരുതെന്നും വർഗീയവീക്ഷണത്തോടെ ഇതിന്റെ പേരിൽ വിഭാഗീയതയ്ക്ക് വളമിടരുതെന്നും അഭ്യർത്ഥിക്കുന്നു. രാഷ്ട്രമാകെ ആഘോഷത്തിൽ ഏർപ്പെടുന്ന ഈ വേളയിൽ ജാതി, മത, കക്ഷി വ്യത്യാസങ്ങൾക്ക് അതീതമായി ദേശീയ വികാരത്തിന്റെ ഭാഗമാവാൻ കേരളത്തിലെ മൊത്തം ജനങ്ങളോടും ആഹ്വാനം ചെയ്യുന്നതായും ശ്രീധരൻപിള്ള പറഞ്ഞു.