prathikal

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ മൂന്ന് എസ്.എഫ്.ഐനേതാക്കളെ, പരീക്ഷാ തട്ടിപ്പ് നടത്തിയതായി വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്ന് പി.എസ്.സി പുറത്താക്കി. ഇവർക്ക് പി.എസ്.സി പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.

അഖിൽ വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് റാങ്ക് പട്ടികയിൽ നിന്ന് നീക്കീയത്. മൂന്ന് പേരും സാങ്കേതികമായി പരീക്ഷാ തട്ടിപ്പ് നടത്തിയെന്ന് പി.എസ്.സി സ്ഥിരീകരിച്ചു. .
യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതികൾക്ക് സിവിൽ പൊലിസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ കാസർകോട് റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് ലഭിച്ചത് സംശയത്തിന് ഇടയാക്കിയിരുന്നു. പി.എസ്.സിയുടെ സുതാര്യത ചോദ്യം ചെയ്യുന്ന തരത്തിൽ ആരോപണം ഉയർന്നതോടെ കമ്മീഷന്റെ നിർദേശമനുസരിച്ച് പി.എസ്.സി വിജിലൻസ് വിഭാഗം പരിശോധന നടത്തി. വിജിലൻസ് ഇന്നലെ പി.എസ്.സി ചെയർമാന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. പരീക്ഷാ സമയത്ത് മൂന്ന് പേരും മൊബൈൽഫോൺ ഉപയോഗിച്ചതായും പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്.എം.എസായി ലഭിച്ചതായും വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു.


ഇവരുടെ മൊബൈൽ ഫോണുകളിലേക്ക് നിരവധി തവണ എസ്.എം.എസുകൾ വന്നിരുന്നു. ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും ഇവരെ പരീക്ഷയിൽ സഹായിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ചോദ്യങ്ങൾ എങ്ങനെ പുറത്തെത്തി എന്നതിനെ കുറിച്ച് അന്വേഷിക്കാനും പി.എസ്.സി ശുപാർശ ചെയ്തു.


മൂന്നു പേരും തിരുവനന്തപുരത്തെ സെന്ററുകളിലാണ് പരീക്ഷ എഴുതിയത്. ശിവരഞ്ജിത്ത് ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28-ാം റാങ്കുമാണ് നേടിയത്. കുത്തുകേസിൽ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. പ്രതിപ്പട്ടികയിൽ ആദ്യ ഘട്ടത്തിൽ ഇല്ലാതിരുന്ന പ്രണവിനെ പിന്നീടാണ് പൊലിസ് പ്രതി ചേർത്തത്.