തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി അക്രമ കേസിലെ മുൻ എസ്.എഫ് എെക്കാരായ പ്രധാന പ്രതികൾ കള്ളത്തരം കാണിച്ച് പി.എസ്.സി പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് തെളിവ് സഹിതം ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ 15,000 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് തൽക്കാലം മരവിപ്പിക്കാനും പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് സമഗ്രമായ പൊലീസ് അന്വേഷണം നടത്താനും പി.എസ്.സി തീരുമാനിച്ചു. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഇന്ന് പൊലീസ് മേധാവിക്ക് കെെമാറുമെന്ന് ചെയർമാൻ എം.കെ.സക്കീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്വേഷണറിപ്പോർട്ട് വരുന്നതുവരെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തില്ല. തുടക്കത്തിൽ തന്നെ 6000പേർക്ക് ജോലി കിട്ടാൻ സാദ്ധ്യത ഉണ്ടായിരുന്ന ലിസ്റ്റാണ് ഇതോടെ മൃതാവസ്ഥയിലായത്. പരീക്ഷാ തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് അന്വേഷണമെന്ന് പി.എസ്.സി ചെയർമാൻ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി അക്രമ കേസിലെ പ്രധാന പ്രതികൾ ലിസ്റ്റിൽ കടന്നുകൂടിയതിനെക്കുറിച്ച് പി.എസ്.സി ആഭ്യന്തര വിഭാഗം നടത്തിയ അന്വേഷണത്തിൽ പച്ചയായ ക്രമക്കേട്
കണ്ടെത്തിയതിനെത്തുടർന്നാണ് കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിന് പി.എസ്.സി മുതിരുന്നത്.
തുടക്കത്തിൽ ആദ്യനൂറ് റാങ്കുകാരെ കേന്ദ്രീകരിച്ചാവും അന്വേഷണം നടത്തുക. ആദ്യ നൂറ് റാങ്കുകാരുടെ പരീക്ഷാ സമയത്തെ മൊബൈൽ ഫോൺകാളുകൾ പരിശോധിക്കും. ഇതിന് പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടും.
ആറരലക്ഷം പേർ എഴുതിയ പരീക്ഷ
സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ കാസർകോട് അടക്കം 2018 ജൂലായ് 22 ന് ഏഴ് ബറ്റാലിയനിലേക്കും വിമെൻ ബറ്റാലിയനിലേക്കും നടന്ന നിയമനലിസ്റ്റിനെ കുറിച്ചാണ് അന്വേഷണം നടത്തുക. ആറരലക്ഷം പേർ എഴുതിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2019 ജൂലായിലാണ് പ്രസിദ്ധീകരിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജ് അക്രമക്കേസിലെ പ്രതികൾ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ അസ്വാഭാവികതയില്ലെന്ന മട്ടിലുള്ള പ്രതികരണമാണ് സർക്കാരും പി.എസ്.സിയും ഇതുവരെ നടത്തിയിരുന്നത്. സർവകലാശാല പരീക്ഷകളിൽ തോറ്റവർ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ തുടക്കം മുതലേ സംശയമുടലെടുത്തിരുന്നു. എന്നാൽ അധികൃതർ അത് തള്ളുകയായിരുന്നു. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് ഇല്ലെന്നായിരുന്നു പരീക്ഷാ ഇൻവിജിലേറ്ററും ആവർത്തിച്ച് പറഞ്ഞിരുന്നത്.
വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ല: ചെയർമാൻ എം.കെ. സക്കീർ
റാങ്ക് ലിസ്റ്റിൽ യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതികൾ ഉൾപ്പെട്ടതിനെ തുടർന്ന് പി.എസ്.സി വിജിലൻസ് നടത്തിയ അന്വേഷണം സത്യസന്ധമായിരുന്നുവെന്നും അതിനാൽ പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് പട്ടികയിൽ നിന്നു ആജീവനാന്തം പി.എസ്.സി ടെസ്റ്റ് എഴുതുന്നതിൽ നിന്നു നീക്കം ചെയ്തത്. ക്രമക്കേട് കാണിച്ചവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും ഇതിനു മുമ്പും റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കണ്ടെത്തിയ തട്ടിപ്പ് ഇങ്ങനെ:
റാങ്ക് ലിസ്റ്റിൽ ഒന്നാമനായ ശിവരഞ്ജിത്തിന്റെയും മറ്റൊരാളായ പ്രണവിന്റെയും മൊബൈൽ ഫോണിലേക്ക് പരീക്ഷ തുടങ്ങിയ 2മണി മുതൽ മൂന്നേകാൽ മണിവരെ തുടർച്ചയായി സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. 7907508587, 9809269076 എന്നീ നമ്പരുകളിൽ നിന്നുമാണ് 7736493940 എന്ന ശിവരഞ്ജിത്തിന്റെ നമ്പരിലേക്ക് സന്ദേശങ്ങൾ വന്നത്. 9809555095 എന്ന പ്രണവിന്റെ നമ്പരിലേക്ക് 7907936722, 9809269076, 8589964981 എന്നീ മൂന്നു നമ്പരുകളിൽ നിന്ന് എസ്.എം.എസ് വന്നു. പല ഫോൺ നമ്പരുകളിൽ നിന്നായി ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 ഉം സന്ദേശങ്ങളാണ് ലഭിച്ചത്. യൂണിവേഴ്‌സിറ്റി അക്രമക്കേസിലുൾപ്പെട്ട നസിമും പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരുന്നു. എന്നാൽ ഇയാളുടെ സ്വന്തം ഫോണിലേക്ക് സന്ദേശങ്ങൾ വന്നിട്ടില്ല. മറ്റേതെങ്കിലും ഫോണായിരിക്കാം ഉപയോഗിച്ചിരുന്നത്. ഇയാൾക്കെതിരെ അന്വേഷണം നടന്നുവരികയാണ്.