തിരുവനന്തപുരം:മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിക്കാനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ എെ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസട്രേട്ട് മൂന്നാം കോടതി
ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോകരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.
അപകടമുണ്ടായപ്പോൾ ശ്രീറാം മദ്യപിച്ചിരുന്നതിന് ഒരു തെളിവും പൊലീസിന്റെ പക്കൽ ഇല്ലെന്നും ഇപ്പോൾ ചികിത്സയാണ് ആവശ്യമെന്നും പ്രതിഭാഗം വാദിച്ചു. മാദ്ധ്യമ വിചാരണയാണ് നടക്കുന്നത്. മരിച്ചത് മാദ്ധ്യമ പ്രവർത്തകൻ ആയതിനാലാണ് മാദ്ധ്യമങ്ങൾ കോലാഹലം ഉണ്ടാക്കുന്നത്. ഇത് സ്വാഭാവികമായ ഒരു അപകടമരണമായതിനാൽ പ്രതി ജാമ്യത്തിന് അർഹനാണെന്ന് പ്രതിഭാഗം വാദിച്ചു. അതേസമയം, സിവിൽ സർവീസ് ഉദ്യോഗസ്ഥനും സമൂഹത്തിന് മാതൃകയാവേണ്ട ആളുമായ പ്രതിയുടെ വീഴ്ച ഗുരുതരമായി കാണണമെന്ന് പ്രോസിക്യൂട്ടർ ഉമ വാദിച്ചു. എെ.എ.എസ്. ഉദ്യോഗസ്ഥനാണ് കുടിച്ച് ലക്ക്കെട്ട് അലക്ഷ്യമായി വാഹനം ഒാടിച്ച് അർദ്ധരാത്രി ഒരാളുടെ ജീവൻ കവർന്നത്. ഈ നിയമലംഘനം കോടതി കാണാതെ പോകരുതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ കുറിച്ച് കൂടുതൽ പറയേണ്ടെന്നും മജിസ്ട്രേട്ട് എടുത്ത രഹസ്യമൊഴി എങ്ങനെ മാദ്ധ്യമങ്ങൾക്ക് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒരു സാധാരണ വാഹനാപകടത്തിൽ കവിഞ്ഞ പ്രത്യേകത വേണമെങ്കിൽ ഡ്രെെവർ മദ്യപിച്ചതായി സ്ഥാപിക്കാനുളള ബാദ്ധ്യത പ്രോസിക്യൂഷന് ഉണ്ടെന്നും കോടതി വ്യക്തമാക്കി.
ഉച്ചയ്ക്ക് ശേഷം കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്.
ഇതിനിടെ തെളിവ് നശിപ്പിച്ചതിലടക്കം ഗൂഢാലോചന ആരോപിച്ച് കേസ് കോടതിയുടെ നിരീക്ഷണത്തിൽ നടത്തണമെന്ന ആവശ്യവുമായി സിറാജ് പത്രത്തിന്റെ യൂണിറ്റ് ഇൻ ചാർജ് സെയ്ഫുദ്ദീൻ ഹാജിയും കോടതിയിൽ ഹർജി നൽകി. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചു. ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിൻ ടെസ്റ്റിന് വിധേയനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നോ എന്നറിയാനാണ് ഈ പരിശോധന. അപകടമുണ്ടായ സമയം മുതൽ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്. ഐയുമായി ചേർന്ന് ശ്രീറാം വെങ്കിട്ടരാമൻ നടത്തിയതെന്നും ഉന്നത പൊലീസ്, ഉദ്യോഗസ്ഥ തല ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നും സെയ്ഫുദ്ദീൻ ഹാജിയുടെ ഹർജിയിലുണ്ട്.