ponnamchund

വിതുര: രണ്ട് ദിവസങ്ങളായി തുടരുന്ന മഴയിൽ മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളി‌ൽ വൻനാശം. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.​ മലവെള്ളപ്പാച്ചിലിൽ വ്യാപക കൃഷിനാശമുണ്ട്. പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർന്നു. ബോണക്കാട്, പേപ്പാറ മേഖലകളിൽ നിരവധി വീടുകളുടെ മേൽക്കൂര കാറ്റത്തും മഴയത്തും തകർന്നുവീണു. ആദിവാസി, തോട്ടം മേഖലകളിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പൊന്മുടി - കല്ലാർ റൂട്ടിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ പലയിടത്തും പൊട്ടിവീണു. ഫയർഫോഴ്സും വൈദ്യുതിവകുപ്പ് ജീവനക്കാരും ഏറെ പണിപ്പെട്ടാണ് മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി,​ ഗതാഗത ബന്ധം പുനഃസ്ഥാപിച്ചത്. വാമനപുരം നദി കരകവിഞ്ഞൊഴുകുകയാണ്. പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് വിതുര - തെന്നൂർ - പെരിങ്ങമ്മല റൂട്ടിൽ ഗതാഗതം നിലച്ചു. കനത്ത മഴയെത്തുടർന്ന് ആദിവാസി മേഖലയിലെ മിക്ക ഉൗരുകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.