devalokam-aramana

തിരുവനന്തപുരം. കോടതിവിധി നടപ്പാക്കത്തതിന്റെ പേരിൽ കേരള സർക്കാരിനെ പ്രതിസ്ഥാനത്തു നിറുത്തുന്നത് മലങ്കര ഒാർത്തഡോക്സ് സഭയുടെ നയമല്ലെന്ന് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ബാബു പാറയിൽ പ്രസ്താവനയിൽ പറഞ്ഞു. ഏഴുദിവസത്തിനകം കോടതിവിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുമ്പോട്ട് പോകുമെന്നുള്ള സഭാ സെക്രട്ടറിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ഒൗദ്യോഗിക സമിതികളിൽ ഒന്നും ആലോചിക്കാതെ സഭാ സെക്രട്ടറി ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് അയച്ചതിലും പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. ഏതെങ്കിലും സഭാസ്ഥാനിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള വേദിയല്ല സഭ എന്നും മാനേജിംഗ് കമ്മിറ്റി അംഗം പറഞ്ഞു. സഭയ്ക്ക് അർഹമായ നീതി ലഭിച്ചേ മതിയാവൂ. കോടതി വിധികൾ നടപ്പാക്കണം. എന്നാൽ അതിന്റെ പേരിൽ സർക്കാരിനെതിരെ നടപടിയുമായി പോകേണ്ടതില്ല. വിധി നടപ്പാക്കിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നു വിധി പ്രസ്താവിച്ച കോടതികൾക്കറിയാം. സംഘർഷം നിലനിന്നിരുന്ന കട്ടച്ചിറ, പെരുമ്പാവൂർ തുടങ്ങിയ പള്ളികൾ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് സമാധാനപരമായി ഒാർത്തഡോക്സ് സഭയുടെ കൈവശം വന്നുചേർന്നത് എന്ന കാര്യം വിസ്മരിക്കരുതെന്ന് ബാബപ പാറയിൽ പറഞ്ഞു.കാലാകാലങ്ങളിൽ വരുന്ന സർക്കാരുകളെ ശത്രുപക്ഷത്തു നിറുത്തന്ന രീതി അവസാനിപ്പിച്ചേ മതിയാകൂ.