news

തിരുവനന്തപുരം: 'ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണമായും ഓർത്തെടുക്കാനാകാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അംനീഷ്യ. അതിൽ അപ്രിയ സംഭവങ്ങളും ഉൾപ്പെടാം. ഗുരുതര പ്രത്യാഘാതങ്ങളെ ഒഴിവാക്കാനുള്ള അഭിനയമായി ചിലർ മറവിയെ കൂട്ട് പിടിക്കാറുണ്ട്. കൃത്യമായി ചെയ്താൽ കണ്ട് പിടിക്കാൻ ക്ലേശകരമാണ്' - മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ മറവിരോഗം 'റിട്രോഗ്രേഡ് അംനീഷ്യ"‌യെക്കുറിച്ച് മനോരോഗ വിദഗ്ധൻ സി.ജെ. ജോൺ ഫേസ് ബുക്കിൽ കുറിച്ചതാണിത്.

മദ്യത്തിന്റെയോ മറ്റ് ലഹരിയുടെയോ ആധിക്യത്തിൽ അതിന് അടിമപ്പെട്ട വേളയിലെ കാര്യങ്ങൾ ആവിയായി പോകുന്ന മെമ്മറി ബ്ലാക്ക് ഔട്ട് ഒരു സാധ്യതയാണ്. ലഹരി പദാർത്ഥങ്ങളുടെ സാന്നിധ്യം പരിശോധനയിലോ ഹിസ്റ്ററിയിലോ ഉണ്ടാകണം.

ഒരു പ്രത്യേക സാഹചര്യത്തിൽ ഹ്രസ്വമായ റിട്രോഗ്രേഡ് അംനീഷ്യ ഉണ്ടായിയെന്നുളളത് ഉത്തരവാദിത്തപ്പെട്ട ജോലികളിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല.- സി.ജെ. ജോണിന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലായി.

ഇത്തരം ഓർമ്മക്കുറവ് ഉണ്ടാകുമ്പോൾ പരിഗണിക്കേണ്ട അവസ്ഥകൾ ഇതൊക്കെയാണ്.

 തലച്ചോറിന് കുലുക്കം സംഭവിക്കുന്ന വിധത്തിൽ ആഘാതം തലക്ക് ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇത് ഉണ്ടാകാറുണ്ട്. പോസ്റ്റ് കൺകഷൻ അവസ്ഥയിൽ സ്‌കാനിംഗിൽ പരുക്ക് കാണണമെന്നില്ല. ഓർമകൾ തിരിച്ചു വരികയോ വരാതിരിക്കുകയോ ചെയ്യാം. തൂങ്ങി മരിക്കാൻ ശ്രമിച്ച് രക്ഷപ്പെടുന്നവർ കെട്ടി തൂങ്ങിയ കാര്യം മറന്നേക്കാം. താൽക്കാലികമായി തലച്ചോറിലേക്ക് രക്തയോട്ടം കുറയുന്നതിന്റെ ഫലമാണിത്.

 തീവ്ര മാനസിക വേദന ഉണ്ടാക്കുന്ന സംഭവങ്ങൾ മനസ് മുക്കി കളയുന്ന ഒരു മാനസികാരോഗ്യ പ്രശ്നം പരിഗണിക്കണം. ഇത് ബോധപൂർവ്വമല്ല.

 റെട്രോഗ്രേഡ് അംനേഷ്യ ഉള്ള അവസ്ഥയിലും അതുള്ളയാൾ സാധാരണ നിലയിൽ പെരുമാറും.

 മുകളിൽ കൊടുത്ത അവസ്ഥകളിൽ ഏതാണ് റിട്രോഗ്രേഡ് അംനീഷ്യക്കു നിമിത്തമാകുന്നതെന്നു കണ്ടെത്തേണ്ടത് മെഡിക്കൽ ടീമാണ്. അവർ കട്ടായം പറഞ്ഞാൽ അപ്പീലില്ല.