തിരുവനന്തപുരം: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാകാൻ തലസ്ഥാനം ഒരുങ്ങി. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് നഗരസഭ, യുവജന ക്ഷേമ ബോർഡ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കളക്ഷൻ സെന്ററുകൾ ആരംഭിച്ചത്.

വോളന്റിയേഴ്സിന്റെ സേവനം ആവശ്യത്തിന് ലഭ്യമാണെങ്കിലും സെന്ററുകളിൽ ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ല. കൂടുതൽ പേർ സാധന സാമഗ്രികളുമായി കളക്ഷൻ സെന്ററുകളിലെത്തണമെന്ന് നഗരസഭയും സന്നദ്ധ സംഘടനകളും അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് നഗരസഭ ഓഫീസിന് മുന്നിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്. നഗരസഭയുടെ ഗ്രീൻ ആർമി പ്രവർത്തകരും കോളേജ് വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരുമാണ് സേവന രംഗത്തുള്ളത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തി വോളന്റിയേഴ്സ് സാധനങ്ങൾ ശേഖരിക്കുന്നുണ്ട്.

വഴുതക്കാട് ഗവ. വനിതാ കോളേജിൽ പ്രവർത്തനമാരംഭിച്ച നഗരസഭയുടെ രണ്ടാമത് കളക്ഷൻ സെന്റർ ഇന്നലെ മേയർ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ശേഖരിക്കപ്പെടുന്ന സാധനങ്ങൾ ദുരിതബാധിതർക്ക് കൃത്യമായി ലഭിച്ചില്ലെന്ന് കഴിഞ്ഞ തവണ ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ ശേഖരിച്ച സാധനങ്ങൾ കൃത്യമായി വിതരണം ചെയ്തെന്ന് ഉറപ്പ് വരുത്തിയിരുന്നെന്നും ഇത്തവണയും ശേഖരിക്കുന്ന സാധനങ്ങൾ തരംതിരിച്ച് പായ്ക്ക് ചെയ്ത് സുരക്ഷിതമായി ബന്ധപ്പെട്ട കളക്ടറേറ്റുകളിൽ എത്തിക്കുമെന്നും മേയർ പറഞ്ഞു. രണ്ട് ലോഡ് സാധനങ്ങൾ ഇന്നലെ രാത്രി 9 ഓടെ വയനാട്ടിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.

 മറ്റ് കളക്ഷൻ സെന്ററുകൾ

ഭാരത് ഭവനിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ കളക്ഷൻ സെന്റർ സജീവമായി. പ്രസ്ക്ലബ്, ടെക്‌നോപാർക്ക്, മാനവീയം വീഥി, കാര്യവട്ടം കാമ്പസ്, ഗവ.ആർട്‌സ് കോളേജ്, പട്ടം ഗവ.ഗേൾസ് സ്‌കൂൾ, പട്ടം സെന്റ് മേരീസ് സ്‌കൂൾ, യൂണിവേഴ്സിറ്റി കോളേജ്, ഗാന്ധിപാർക്ക്, ലാ കോളേജ്, വട്ടവിള ട്രാവൻകൂർ നാഷണൽ സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലും കളക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.

ആവശ്യമുള്ള സാധനങ്ങൾ

കുടിവെള്ളം, അരി, പയറുവർഗങ്ങൾ ഡ്രൈ ഫ്രൂട്‌സ്, ബിസ്‌ക​റ്റ്, ഉപ്പ്, തേയില, പഞ്ചസാര, റെസ്‌ക്, ബേബി ഫുഡ്, തേങ്ങ തുടങ്ങിയ ഭക്ഷണസാധനങ്ങൾ, ബെഡ്ഷീ​റ്റ്, തോർത്ത്, ലുങ്കി, നൈ​റ്റി, ടി ഷർട്ട്, അടിവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഉടുപ്പുകൾ തുടങ്ങിയ തുണിത്തരങ്ങൾ, പായ , ടോർച്ച്, മെഴുകുതിരി, ലൈ​റ്റർ, സാനി​റ്ററി നാപ്കിൻ, മരുന്നുകൾ, സോപ്പ്, ആന്റി സെപ്ടിക് ലോഷനുകൾ തുടങ്ങിയവ.

 പെട്ടെന്ന് നശിച്ചുപോകുന്ന ബ്രഡ്, ബൺ മുതലായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണമെന്നും പഴയതും ഉപയോഗ ശൂന്യവുമായ തുണിത്തരങ്ങൾ സ്വീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

 അവശ്യ സാമഗ്രികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മേയറുടെ ഫേസ്ബുക്ക് പേജിലൂടെ അപ്ഡേറ്റ് ചെയ്യും. ഹെൽപ്പ്ലൈൻ നമ്പരുകൾ: 9496434503, 95393 21711, 9961465454, 9497479423, 9895277257,9446382728.