തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസിനെ സഹായിക്കുന്നതിന് വിരമിച്ച സൈനികർ, അർദ്ധ സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായം തേടാൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിർദ്ദേശിച്ചു.
വിരമിച്ച ആരോഗ്യവാൻമാരായ ഉദ്യോഗസ്ഥരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ദുരിതാശ്വാസ പ്രവർത്തനത്തിൽ സന്നദ്ധ പ്രവർത്തകരായി പങ്കെടുപ്പിക്കണം. കഴിയുന്നതും താമസസ്ഥലത്തിന് സമീപമുള്ള ദുരന്ത മേഖലകളിൽ നിയോഗിക്കണം. സ്ഥലത്തെക്കുറിച്ചുളള അറിവും നാട്ടുകാരുമായുളള പരിചയവും രക്ഷാപ്രവർത്തനത്തിന് സഹായകമാവും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തയ്യാറുള്ള വനിതകളുടെ സേവനവും പ്രയോജനപ്പെടുത്തണം.
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പരമാവധി ഉപകരണങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ കരുതുന്നത് മുന്നറിയിപ്പുകളും സന്ദേശങ്ങളും അറിയാൻ ഉപകരിക്കും. നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ നിജസ്ഥിതി മനസിലാക്കാനും സഹായിക്കും. അപകട സാധ്യതയുളള സ്ഥലങ്ങളിൽ താമസിക്കുന്നവരെയും കൂടി നിൽക്കുന്നവരെയും മുന്നറിയിപ്പ് നൽകി മാറ്റിപ്പാർപ്പിക്കാൻ പൊലീസ് നടപടി സ്വീകരിക്കണം. വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ കയറഴിച്ചു വിട്ട് രക്ഷപ്പെടാൻ അനുവദിക്കണം. അപകട സാധ്യതയുളള മേഖലകളിൽ സ്വയരക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചു വേണം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടേണ്ടതെന്നും ഡി.ജി.പി നിർദ്ദേശിച്ചു.